
മുംബൈ: റഷ്യന്‍ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റിനും ലുക്കോയിലിനുമെതിരായ യുഎസ് ഉപരോധങ്ങളെത്തുടര്‍ന്ന് ഇന്ത്യന്‍ പൊതുമേഖല എണ്ണ ശുദ്ധീകരണ കമ്പനികള്‍ റഷ്യന്‍ കരാറുകള്‍ പുനഃപരിശോധിക്കാന്‍ തുടങ്ങി. ബുധനാഴ്ചയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ കമ്പനികള്‍ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചത്.
റോസ്‌നെഫ്റ്റുമായും ലുക്കോയിലുമായും വ്യാപാരം നടത്താന്‍ ഇനിമുതല്‍ യുഎസ് കമ്പനികള്‍ക്കാവില്ല. കൂടാതെ മറ്റ് രാജ്യങ്ങള്‍ ഈ കമ്പനികളുമായി ഇടപഴകുന്നില്ലെന്ന് യുഎസ് ഉറപ്പുവരുത്തും. അതുകൊണ്ടുതന്നെ റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ഈ കമ്പനികളുടേതല്ലെന്ന് ഇന്ത്യന്‍ റിഫൈനര്‍മാര്‍ ഉറപ്പാക്കുന്നു. ഉത്ഭവസ്ഥാനം, കമ്പനി പേരുകള്‍ എന്നിവയാണ് പുനപരിശോധനയ്ക്ക് വിധേയമാക്കുന്നത്.
വിതരണം റോസ്്നെഫ്റ്റുമായോ ലൂക്കോയിലുമായോ ബന്ധമുള്ളതാണെന്ന് കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ആ കരാര്‍ റദ്ദാക്കാനാണ് തീരുമാനം. കമ്പനികള്‍ സങ്കീര്‍ണ്ണമായ പേപ്പര്‍ വര്‍ക്കുകളിലൂടെയും വിതരണ ശൃംഖല രേഖകളിലൂടെയും കടന്നുപോകുന്നുവെന്നും അതുകൊണ്ടുതന്നെ അവലോകന പ്രക്രിയയ്ക്ക് നിരവധി ആഴ്ചകള്‍ എടുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറഞ്ഞു. എത്ര കരാറുകളെ ബാധിച്ചേക്കാം, എത്ര ബാരല്‍ എണ്ണ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. എന്നിരുന്നാലും, റിഫൈനര്‍മാര്‍ ജാഗ്രത പാലിക്കുന്നു. കാര്യങ്ങളില്‍ വ്യക്തത വരുന്നതുവരെ റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യന്‍ റിഫൈനര്‍മാര്‍ കുറച്ചേയ്ക്കും.
ഇന്ത്യന്‍ കമ്പനികള്‍ റഷ്യയില്‍ നിന്നുള്ള വാങ്ങലുകള്‍ കുറക്കുന്ന പക്ഷം അത് അന്താരാഷ്ട്ര വിപണിയിലെ എണ്ണ വിലയെ ബാധിക്കും. ഇന്ത്യയിലും വില കൂടും. ഇക്കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വിശ്വസനീയവും താങ്ങാനാവുന്നതുമായ എണ്ണ വിതരണം ഇന്ത്യയെ സംബന്ധിച്ച് ആശങ്കയാണ്. ഉപഭോഗത്തിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാലാണിത്.