
ന്യൂഡല്‍ഹി: ഇന്ത്യയുടെ എണ്ണ നയം സാധാരണ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായിരിക്കുമെന്ന് വിദേശ കാര്യമന്ത്രാലയം. റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മതിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് എംഇഎയുടെ വിശദീകരണം. യുഎസ് ഭരണകൂടം ഇന്ത്യയുമായി ഊര്‍ജ്ജ സഹകരണത്തിന് തയ്യാറാണെന്നറിയിച്ചിട്ടുണ്ട്.
ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ചാഞ്ചാട്ടം നിറഞ്ഞ ആഗോള എണ്ണ വിപണിയുടെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി വിലകുറഞ്ഞ റഷ്യന്‍ എണ്ണ വാങ്ങുന്നു.
സുസ്ഥിരമായ വിലകളും സുരക്ഷിതമായ വിതരണവുമാണ് ഇക്കാര്യത്തില്‍ ഇന്ത്യ ഉറ്റുനോക്കുന്നത്. വിപണിയ്ക്കനുസൃതമായി വിവിധ വിതരണക്കാരെ ആശ്രയിക്കാന്‍ രാജ്യം തയ്യാറാണ്. ഏപ്രില്‍ – സെപ്തംബര്‍ കാലയളവില്‍ റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണവാങ്ങല്‍ 8.4 ശതമാനം ഇടിഞ്ഞിട്ടുണ്ട്.
പകരം ഇന്ത്യന്‍ റിഫൈനര്‍മാര്‍ മിഡില്‍ ഈസ്റ്റില്‍ നിന്നും യുഎസില്‍ നിന്നും എണ്ണവാങ്ങുന്നു. അളവ് കുറഞ്ഞിട്ടുണ്ടെങ്കിലും ചൈനയും ഇന്ത്യയുമാണ് റഷ്യന്‍ എണ്ണയുടെ പ്രധാന ഉപഭോക്താക്കള്‍. വന്‍വിലക്കുറവിലാണ് ഈ രാജ്യങ്ങള്‍ക്ക് റഷ്യ എണ്ണ പ്രദാനം ചെയ്യുന്നത്.
ഇത് റഷ്യന്‍ എണ്ണ ആകര്‍ഷകമാക്കി. അതേസമയം റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ യുഎസ് ഇന്ത്യക്കെതിരെ അധിക തീരുവ ചുമത്തി. നിലവില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 50 ശതമാനം തീരുവയാണ് ബാധകമായിട്ടുള്ളത്.
ഇതോടെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ യുഎസ് വിപണിയില്‍ ചെലവേറിയതാകുകയും ഇന്ത്യന്‍ വ്യാപാരികളുടെ ഓര്‍ഡറുകള്‍ റദ്ദാക്കപ്പെടുകയും ചെയ്തു. തൊഴിലധിഷ്ഠിത മേഖലകളുള്‍പ്പടെയുള്ളവ യുഎസ് വ്യാപാരത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്.
തീരുവ ഇവര്‍ക്ക് തിരിച്ചടിയായി. കൂടാതെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎസ്. ജിഡിപിയുടെ 2 ശതമാനമാണ് ഇന്ത്യ-യുഎസ് ട്രേഡ്. റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നത് ഇന്ത്യ കുറയ്ക്കുമെന്ന് ട്രമ്പ് അവകാശപ്പെട്ടിരുന്നു.പ്രധാനമന്ത്രി മോദി ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയെന്നാണ് അവകാശവാദം.