
വാഷിങ്ടണ്‍ഡിസി: റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ കുറയ്ക്കുമെന്നും പകരം യുഎസില്‍ നിന്നും ഇറക്കുമതി വര്‍ദ്ധിപ്പിക്കുമെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്‌ക്കോട്ട് ബെസ്സന്റ്. വരുന്ന ആഴ്ചകളില്‍ തന്നെ മാറ്റം ദൃശ്യമാകും. ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടി ചര്‍ച്ചകള്‍ സജീവമായി മുന്നോട്ടുപോകുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം ഇക്കാര്യത്തില്‍ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഫോണില്‍ വിളിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഗാസ യുദ്ധം നിര്‍ത്തിയതില്‍ അദ്ദേഹത്തെ അഭിനന്ദിച്ച മോദി, ‘സുഹൃത്ത്’ എന്നാണ് ട്രംപിനെ അഭിസംബോധന ചെയ്തത്. ചര്‍ച്ചകള്‍ തുടരാന്‍ ഇരു നേതാക്കളും തമ്മില്‍ ധാരണയായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇന്ത്യ-യുഎസ് ബന്ധം നേരത്തെ വഷളായിരുന്നു. റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നതിന്റെ പേരില്‍ യുഎസ് ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം തീരുവ ചുമത്തിയതോടെയാണിത്. ഇതോടെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ യുഎസ് വിപണിയില്‍ മത്സരക്ഷമമല്ലാതായി.
ഇത് രാജ്യത്തിന്റെ വളര്‍ച്ചയെ ബാധിച്ചു.ഇന്ത്യന്‍ ജിഡിപിയുടെ 2 ശതമാനമാണ് യുഎസ് കയറ്റുമതി. ഇന്ത്യ എണ്ണ ഇനത്തില്‍ നല്‍കുന്ന തുക , റഷ്യ ഉക്രെയ്‌നെതിരായ യുദ്ധത്തില്‍ ചെലവഴിക്കുന്നുവെന്നാണ് യുഎസ് ആരോപണം. അതേസമയം യൂറോപ്യന്‍ യൂണിയനും തുര്‍ക്കിയും ചൈനയും വന്‍തോതില്‍ റഷ്യന്‍ ഇന്ധനം വാങ്ങുന്നുണ്ട്.
യുഎസ് തന്നെ റഷ്യയില്‍ നിന്നും വലിയ തോതില്‍ യുറേനിയം ഇറക്കുമതി ചെയ്തു.