
മോസ്കോ: ഇന്ത്യൻ ഉത്പന്നങ്ങള്‍ക്കുമേല്‍ യുഎസ് ചുമത്തുന്ന തീരുവ വർധനയ്ക്കിടയിലും റഷ്യയില്‍നിന്ന് ലാഭകരമായി എണ്ണ വാങ്ങുന്നത് തുടരുമെന്ന് മോസ്കോയിലെ ഇന്ത്യൻ പ്രതിനിധി വിനയ്കുമാർ.
റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിന് മറുപടിയായി ഇന്ത്യൻ ഇറക്കുമതിക്ക് മേലുള്ള തീരുവ ഇരട്ടിയാക്കാനുള്ള യുഎസിന്റെ തീരുമാനത്തെ അദ്ദേഹം വിമർശിച്ചു. റഷ്യൻ വാർത്താ ഏജൻസിയായ ടാസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഎസ് തീരുമാനം അന്യായവും യുക്തിരഹിതവും നീതീകരിക്കാനാവാത്തതുമാണ്. റഷ്യയുമായും മറ്റ് നിരവധി രാജ്യങ്ങളുമായും ഇന്ത്യ സഹകരിക്കുന്നത് ആഗോള എണ്ണ വിപണിയില്‍ സ്ഥിരത കൊണ്ടുവരാൻ സഹായിച്ചിട്ടുണ്ട്.
ഇന്ത്യക്കാർക്ക് വിശ്വസനീയമായ ഊർജവിതരണം ഉറപ്പാക്കേണ്ടതിന്റെ ആവശ്യത്തെ അടിസ്ഥാനമാക്കിയാണ് രാജ്യത്തെ ഊർജനയം രൂപപ്പെടുത്തുന്നത്. മറിച്ച്, ബാഹ്യ രാഷ്ട്രീയ സമ്മർദങ്ങളല്ല. രാജ്യത്തിന്റെ ദേശീയതാത്പര്യം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സർക്കാർ തുടർന്നും സ്വീകരിക്കുമെന്നും വിനയ്കുമാർ പറഞ്ഞു.
വാണിജ്യപരമായ അടിസ്ഥാനത്തിലാണ് വ്യാപാരം. ഇന്ത്യൻ കമ്പനികള്‍ക്ക് എവിടെനിന്നാണ് ഏറ്റവും മികച്ച വിലയ്ക്ക് എണ്ണ ലഭിക്കുന്നത് അവിടെനിന്ന് വാങ്ങുന്നത് തുടരും. അതാണ് നിലവിലെ സാഹചര്യം.
യുഎസും യൂറോപ്പിലെ രാജ്യങ്ങളുമുള്‍പ്പെടെ മറ്റു രാജ്യങ്ങളുമായും റഷ്യ വ്യാപാരം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ് തീരുവകള്‍ക്കിടയിലും ഇന്ത്യ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനെ ആവർത്തിച്ച് ന്യായീകരിച്ചിരുന്നു.






