
ന്യൂഡൽഹി: റഷ്യൻ എണ്ണ വാങ്ങുന്നതു കുറയ്ക്കണമെങ്കിൽ യുഎസ് ഉപരോധിച്ചിട്ടുള്ള ഇറാനിൽനിന്നും വെനസ്വേലയിൽനിന്നും വാങ്ങേണ്ടി വരുമെന്ന് ഇന്ത്യ അറിയിച്ചെന്നു റിപ്പോർട്ട്.
പ്രധാന എണ്ണ ഉൽപാദകരായ റഷ്യ, ഇറാൻ, വെനസ്വേല എന്നിവിടങ്ങളിൽനിന്നുള്ള ഇറക്കുമതി ഒരേസമയം നടക്കാതെ വന്നാൽ എണ്ണവില കുതിച്ചുയരുമെന്ന ആശങ്കയും കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ നേതൃത്വത്തിൽ യുഎസിൽ വ്യാപാര ചർച്ചയ്ക്കെത്തിയ സംഘം പങ്കുവച്ചു.
കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. 2019 ൽ ഇന്ത്യ ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിയിരുന്നു. റഷ്യൻ എണ്ണയുടെ പേരിലാണ് ഇന്ത്യയ്ക്കെതിരെയുള്ള തീരുവ യുഎസ് ഇരട്ടിയാക്കിയത്. ഇക്കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്താലേ വ്യാപാരചർച്ച ഫലവത്താകൂ എന്നാണ് യുഎസിന്റെ നിലപാട്.
അമേരിക്കൻ എണ്ണ, പ്രകൃതിവാതകം എന്നിവയുടെ ഇറക്കുമതി കൂട്ടാൻ ഇന്ത്യ ആഗ്രഹിക്കുന്നെന്നു കഴിഞ്ഞദിവസം പീയൂഷ് ഗോയൽ പറഞ്ഞിരുന്നു. ‘ഇന്ത്യയ്ക്കെതിരെ നീങ്ങാൻ ലക്ഷ്യമില്ല, യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനാണു ശ്രമം.
വിലക്കുറവ് കാരണമാണ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത്. ആഴ്ചതോറും ആയിരങ്ങളെ കൊന്നൊടുക്കുന്ന വ്യക്തിക്കാണ് ഇതിലൂടെ പണം കിട്ടുന്നത്’– യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ് പറഞ്ഞു.