Alt Image
വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഇടിഞ്ഞുഇന്ത്യ-യുഎസ് വ്യാപാരക്കരാർ; സംയുക്ത പ്രസ്താവന ഏതാനും ദിവസത്തിനകംസിൽവര്‍ ലൈനിൽ നിലപാട് വ്യക്തമാക്കി കേന്ദ്രംഇന്ത്യ-യുഎസ് വ്യാപാര കരാർ: കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

പൊതുമേഖല വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ രക്ഷാ പാക്കേജ്, സ്വകാര്യവത്ക്കരണം നിബന്ധനകളുടെ ഭാഗം

ന്യൂഡല്‍ഹി: സാമ്പത്തിക ബാധ്യതകള്‍ പേറുന്ന പൊതുമേഖല വൈദ്യുത വിതരണ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക രക്ഷാപാക്കേജ്. ഒരു ലക്ഷം കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ മാറ്റിവയ്ക്കുക. കര്‍ശന വ്യവസ്ഥകളോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക.

യോഗ്യത നേടുന്നതിന്, ഓരോ സംസ്ഥാന വൈദ്യുത വിതരണ കമ്പനികളും അതിന്റെ മൊത്തം വൈദ്യുതി വിതരണത്തിന്റെ 20 ശതമാനമെങ്കിലും സ്വകാര്യ കമ്പനികള്‍ക്ക് കൈമാറണം. കൂടാതെ സംസ്ഥാന സര്‍ക്കാറുകള്‍ കടത്തിന്റെ ഒരു ഭാഗം ഏറ്റെടുക്കേണ്ടി വരും.

വൈദ്യുതി വിതരണ പ്രവര്‍ത്തനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനും വായ്പകളിലേയ്ക്കുള്ള പ്രവേശനത്തിനും രണ്ട് ഓപ്ഷനുകള്‍ ലഭ്യമാണ്. സംസ്ഥാനങ്ങള്‍ പുതിയ വിതരണ കമ്പനി സ്ഥാപിക്കുകയും അതിന്റെ 51 ശതമാനം സ്വകാര്യ നിക്ഷേപകര്‍ക്ക് കൈമാറുകയുമാണ് ആദ്യ ഓപ്ഷന്‍. ഇതുവഴി 50 വര്‍ഷത്തെ പലിശ രഹിത വായ്പയും അഞ്ച് വര്‍ഷത്തെ കുറഞ്ഞ പലിശയുള്ള വായ്പയും നേടാം.

രണ്ടാമത്തെ ഓപ്ഷന്‍ നിലവിലുള്ള കമ്പനിയുടെ 26 ശതമാനം വില്‍പന നടത്താന്‍ സംസ്ഥാനങ്ങളെ അനുവദിക്കുന്നു. പകരമായി അഞ്ച് വര്‍ഷത്തേയ്ക്ക് കുറഞ്ഞ പലിശ നിരക്കിലുള്ള ഫെഡറല്‍ വായ്പകള്‍ ലഭ്യമാക്കും. മാനേജ്‌മെന്റ്‌ നിയന്ത്രണം സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാന്‍ ആഗ്രഹിക്കാത്ത സംസ്ഥാനങ്ങള്‍ വൈദ്യുതി യൂട്ടിലിറ്റികള്‍ അംഗീകൃത സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. മൂന്ന് വര്‍ഷമാണ് ഇതിന് കാലാവധി അനുവദിച്ചിരിക്കുന്നത്.

പുതിയ പരിഷ്‌ക്കാരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് നേട്ടമാകും. അദാനി പവര്‍, റിലയന്‍സ് പവര്‍, ടാറ്റ പവര്‍, സിഇഎസ്സി, ടോറന്റ് പവര്‍ തുടങ്ങിയ സ്വകാര്യ കമ്പനികള്‍ ഇതുവഴി നേട്ടമുണ്ടാക്കുമെന്ന് കരുതപ്പെടുന്നു.അതേസമയം ഇത്തരം സ്വകാര്യവത്ക്കരണ നീക്കങ്ങള്‍ മുന്‍കാലങ്ങളില്‍ വലിയ തോതില്‍ എതിര്‍പ്പ് നേരിടേണ്ടിവന്നിട്ടുണ്ട്. അത് നടപടികളെ മന്ദഗതിയിലാക്കി.

സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴിലുള്ള വൈദ്യതി വിതരണ കമ്പനികള്‍ 2024 മാര്‍ച്ച് വരെ 7.08 ട്രില്യണ്‍ നഷ്ടം നേരിട്ടു. ആകെ കടം 7.42 ലക്ഷം കോടി രൂപ.വൈദ്യുതി മോഷണം, മോശം ബില്ലിംഗ് സംവിധാനങ്ങള്‍, സബ്‌സിഡികള്‍ എന്നിവ കാരണമാണ് പല സ്ഥാപനങ്ങളും കടത്തില്‍ മുങ്ങിയത്.

X
Top