
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം രാജ്യത്ത് ഊർജസുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. 53 ലക്ഷം മെട്രിക് ടൺ തന്ത്രപ്രധാനമായ പെട്രോളിയം ശേഖരവും 41 രാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ഇറക്കുമതി ശൃംഖലയും ഇതിനു പിന്നിലുണ്ട്. ഊർജ ഇറക്കുമതിയുടെ ഉറവിടങ്ങൾ വൈവിധ്യവൽക്കരിക്കുന്നതിലൂടെ കഴിഞ്ഞ പത്തുവർഷത്തിനിടെ ഇന്ത്യ ദൗർലഭ്യം കുറയ്ക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
‘കഴിഞ്ഞ ദശകത്തിൽ, പ്രതിസന്ധി ഘട്ടങ്ങൾക്കായി അസംസ്കൃത എണ്ണയുടെ സംഭരണത്തിന് ഇന്ത്യ മുൻഗണന നൽകി. ഇന്ന്, ഇന്ത്യയ്ക്ക് 53 ലക്ഷം മെട്രിക് ടണ്ണിലധികം തന്ത്രപ്രധാനമായ പെട്രോളിയം ശേഖരമുണ്ട്, കൂടാതെ 65 ലക്ഷം മെട്രിക് ടണ്ണിലധികം ശേഖരം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നു,” പ്രധാനമന്ത്രി ലോക്സഭയിൽ പറഞ്ഞു. “കഴിഞ്ഞ 11 വർഷത്തിനിടെ ഇന്ത്യയുടെ ഊർജ ആവശ്യകതകൾ വൈവിധ്യവൽക്കരിച്ചു. നേരത്തെ 27 രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്, എന്നാൽ, ഇന്ന് 41 രാജ്യങ്ങളിൽ നിന്ന് ഊർജം ഇറക്കുമതി ചെയ്യുന്നു,’ അദ്ദേഹം കൂട്ടിച്ചേർത്തു.
തന്ത്രപ്രധാനമായ ശേഖരം സൃഷ്ടിക്കുന്നതിന് സർക്കാർ മുൻഗണന നൽകിയിട്ടുണ്ടെന്നും തന്ത്രപ്രധാനമായ പെട്രോളിയം ശേഖരമുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ ശുദ്ധീകരണശേഷിയിലും വിതരണ മാനേജ്മെന്റിലുമുള്ള മെച്ചപ്പെടുത്തലുകളെക്കുറിച്ചും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സ്ഥിരമായ വിതരണം നിലനിർത്താൻ ഇന്ത്യ ആഗോള പങ്കാളികളുമായി നിരന്തരം സഹകരിക്കുന്നുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.
എങ്കിലും ഹോർമുസുമായി ബന്ധപ്പെട്ടുള്ള അപകടസാധ്യതകളെ പ്രധാനമന്ത്രി അംഗീകരിച്ചു, ആഗോള ഊർജവിതരണത്തിന്റെ ഗണ്യമായ പങ്കും നിർണായകമായ ജലപാതയിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു. അസംസ്കൃത എണ്ണ, ഗ്യാസ്, വളം, മറ്റ് പല ഊർജ സ്രോതസ്സുകളും ഹോർമുസ് കടലിടുക്ക് വഴിയാണ് വരുന്നതെന്നും അതേസമയം ഈ മാർഗം തടഞ്ഞാലും രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടെന്ന് കേന്ദസർക്കാർ ഉറപ്പാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
വീടുകളിലെ അത്യാവശ്യ ഊർജ ആവശ്യകതകൾ മുൻഗണനയായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.






