
ന്യൂഡൽഹി: ഉത്സവ സീസണിന് മുന്നോടിയായി ഇന്ത്യന്‍ ഇറക്കുമതിക്കാര്‍ പാംഓയില്‍ വാങ്ങല്‍ വര്‍ധിപ്പിച്ചു. പാം ഓയില്‍ വാങ്ങല്‍ വര്‍ദ്ധിപ്പിക്കുന്നതായി ഇന്ത്യന്‍ സസ്യ എണ്ണ ഉല്‍പ്പാദകരുടെ അസോസിയേഷനും (ഐവിപിഎ) അറിയിച്ചിട്ടുണ്ട്.
സീസണിലെ ആവശ്യകത നിറവേറ്റുന്നതിനാണ് ഈ നടപടി. അസംസ്‌കൃത ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ 20 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറച്ചത് ഉപഭോക്താക്കള്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നു. അല്ലാത്തപക്ഷം വില കൂടുതലാകുമായിരുന്നുവെന്ന് ഐവിപിഎ പ്രസിഡന്റ് സുധാകര്‍ ദേശായി പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
തീരുവ കുറച്ചത് രണ്ട് ദിവസത്തിനുള്ളില്‍ ലൂസായി നല്‍കുന്ന എണ്ണയില്‍ പ്രതിഫലിച്ചു, പക്ഷേ പാക്കേജുചെയ്ത എണ്ണകളില്‍ ഇത് പ്രതിഫലിക്കാന്‍ 25 ദിവസം വരെ എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സസ്യ എണ്ണ മേഖലയില്‍ സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കാന്‍ പോകുന്ന പുതിയ നിയന്ത്രണങ്ങളെ ഐവിപിഎ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ ആദ്യം ദുര്‍ഗാ പൂജയും മറ്റ് പ്രധാന ഉത്സവങ്ങളും അടുക്കുമ്പോള്‍, വീടുകളില്‍ പാചകവും മധുരപലഹാരങ്ങളും തയ്യാറാക്കുന്നത് വര്‍ദ്ധിക്കുന്നതിനാല്‍ ഭക്ഷ്യ എണ്ണ ഉപഭോഗം സാധാരണയായി കുതിച്ചുയരുന്നു.
ഇത് ആഭ്യന്തര വിപണിയില്‍ താങ്ങാനാവുന്ന വിലയില്‍ പാം ഓയില്‍ ഇറക്കുമതി നിര്‍ണായകമാക്കുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ഭക്ഷ്യ എണ്ണ ഇറക്കുമതി ഒരു ലക്ഷം ടണ്ണോളം കുറഞ്ഞിരുന്നു. പക്ഷേ അടുത്ത ആറ് മാസത്തിനുള്ളില്‍ അത് വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
‘മൊത്തത്തില്‍ ഭക്ഷ്യ എണ്ണ ഇറക്കുമതി കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെയായിരിക്കും,’ അദ്ദേഹം പറഞ്ഞു. ഒക്ടോബറില്‍ അവസാനിച്ച 2023-24 എണ്ണ വര്‍ഷത്തില്‍ ഇന്ത്യ 16 ദശലക്ഷം ടണ്‍ എണ്ണയാണ് ഇറക്കുമതി ചെയ്തത്.
പാംഓയില്‍ വര്‍ധിച്ചകാലത്ത് ഹോട്ടല്‍, റെസ്റ്റോറന്റ്, കാറ്ററിംഗ് മേഖലകള്‍ മറ്റ് എണ്ണകളിലേക്ക് തിരിഞ്ഞിരുന്നു. ഇപ്പോള്‍ വില താങ്ങാനാവുന്നതോടെ എല്ലാവിഭാഗവും പാം ഓയിലേക്ക് മടങ്ങി വരുകയാണെന്ന് ദേശായി പറഞ്ഞു.
ആഗോളതലത്തില്‍ ഭക്ഷ്യ എണ്ണയുടെ വിലനിര്‍ണ്ണയത്തെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമായി ജൈവ ഇന്ധന ഉല്‍പ്പാദനം മാറിയിരിക്കുന്നു. ആഗോളതലത്തില്‍ ഉല്‍പ്പാദനത്തിന്റെ 21 ശതമാനം ഇപ്പോള്‍ യുഎസ്, ബ്രസീല്‍, ഇന്തോനേഷ്യ എന്നിവയുള്‍പ്പെടെ മുന്‍നിര ഉല്‍പ്പാദന രാജ്യങ്ങളിലെ ജൈവ ഇന്ധന ഉപയോഗത്തിനായി ഉപയോഗിക്കുന്നു.
ഇന്തോനേഷ്യ ബയോഡീസല്‍ ഇന്ധന ഉല്‍പാദനത്തിനായി പ്രതിവര്‍ഷം 15-16 ദശലക്ഷം ടണ്‍ പാം ഓയില്‍ അധികമായി ഉപയോഗിച്ചേക്കാം. ഇന്ധന ഉല്‍പ്പാദനത്തിനായി പാംഓയില്‍ അധികമായി മാറ്റുന്നത് ഭക്ഷ്യവിതരണത്തിനുള്ള അതിന്റെ വര്‍ധിച്ച സൗകര്യത്തെ ഇല്ലാതാക്കും. ഭാവിയില്‍ ഇവിടെ പ്രതിസന്ധി ഉണ്ടാകാന്‍ സാധ്യതയേറെയാണ്.
ഭക്ഷ്യ എണ്ണ ആവശ്യകതയുടെ പകുതിയോളം ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, പ്രധാന പാം ഓയില്‍ കയറ്റുമതിക്കാരില്‍ നിന്നുള്ള വിതരണ തടസ്സങ്ങള്‍ക്ക് ഇരയാകാന്‍ സാധ്യതയുണ്ട്. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി, 2025-26 ആകുമ്പോഴേക്കും ആഭ്യന്തര പാം ഓയില്‍ കൃഷി നിലവിലെ നിലവാരത്തില്‍ നിന്ന് ഒരു ദശലക്ഷം ഹെക്ടറായി വികസിപ്പിക്കാന്‍ രാജ്യം ശ്രമിക്കുന്നു.