
റിയാദ്: ഇന്ത്യയും ജിസിസി രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനുള്ള ചർച്ചകൾ ഈ വർഷാവസാനം ആരംഭിക്കും. കരാർ നടപ്പായാൽ കാർഷിക, ടെക്‌സ്‌റ്റൈൽസ്, ഫാർമസ്യൂട്ടിക്കൽസ് ഉൽപ്പന്നങ്ങൾ കൂടുതലായി ജിസിസിയിലെത്തും. ഇന്ത്യയിൽ ജിസിസി രാജ്യങ്ങളുടെ ഉത്പന്നങ്ങളും എത്തിക്കും. കേന്ദ്ര വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിൽ ഇക്കാര്യത്തിൽ ധാരണയിലെത്തിയിട്ടുണ്ട്.
2004-ൽ ഒപ്പുവച്ച സാമ്പത്തിക സഹകരണ ചട്ടക്കൂടിന്റെ തുടർച്ചയായാണ് ചർച്ചകൾ. ഇതിന്റെ അടിസ്ഥാനത്തിൽ ജിസിസി ഇന്ത്യ ഫ്രീട്രേഡ് കരാറിന് വഴിയൊരുക്കുകയാണ് ലക്ഷ്യം. ഇതിനായി കേന്ദ്ര മന്ത്രാലയ ഉദ്യോഗസ്ഥർ ഈയാഴ്ച സൗദിയിലെത്തിയിരുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യ-ജിസിസി വ്യാപാരം 178 ബില്യൺ ഡോളറായി ഉയർന്നിരുന്നു.
സ്വതന്ത്ര വ്യാപാര കരാർ പ്രകാരം ഇന്ത്യയും ജിസിസിയും ഒന്നിച്ചു വളരുമെന്നാണ് പ്രതീക്ഷ. ഇതുവഴി ഇന്ത്യൻ കാർഷിക, ടെക്‌സ്‌റ്റൈൽസ്, ഫാർമസ്യൂട്ടിക്കൽസ് ഉത്പന്നങ്ങൾ സൗദിയിലെത്തും. ഇവക്ക് ഇറക്കുമതി നികുതി ഇളവ് ലഭിക്കുമെന്നതാണ് പ്രധാന നേട്ടം. സൗദിയുൾപ്പെടെ രാജ്യങ്ങളിൽ ടെക്‌നോളജി, ടൂറിസം രംഗങ്ങളിൽ ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ നിക്ഷേപാവസരവും ഇതിന്റെ നേട്ടമാണ്.
ഇന്ത്യയുടെ ഊർജ ആവശ്യം നിറവേറ്റാൻ ജിസിസി രാജ്യങ്ങളിൽ നിന്നുള്ള എണ്ണ, ഗ്യാസ് ഇറക്കുമതി എളുപ്പമാക്കും. നിലവിൽ റഷ്യയുൾപ്പെടെയുള്ള രാജ്യങ്ങളെയാണ് ഇന്ത്യ കൂടുതലായി ആശ്രയിക്കുന്നത്. ജിസിസി രാജ്യങ്ങൾക്ക് ഇന്ത്യയിലെ ക്ലീൻ എനർജി, എഐ സ്റ്റാർട്ടപ്പുകളിലും നിക്ഷേപം നടത്താം.
ഒരു കോടിയിലേറെ വരുന്ന ജിസിസി രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികൾക്കും അവസരം സൃഷ്ടിക്കുന്നതാകും സ്വതന്ത്ര വ്യാപാര കരാർ.