
കൊച്ചി: വിദേശത്തു നിന്നും ഇന്ത്യയിലേക്കുള്ള പണമയയ്ക്കലിൽ നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തി. സേവന കയറ്റുമതിയുടെയും വളർച്ചയോടൊപ്പം, ഇത് ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ക്രിസിൽ പുറത്തിറക്കിയ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ 2,860 കോടി ഡോളറായിരുന്ന പണമയയ്ക്കൽ ഈ വർഷം 3,320 കോടി ഡോളറായി ഉയർന്നു. കഴിഞ്ഞ വർഷം 8,850 കോടി ഡോളറായിരുന്ന സേവന കയറ്റുമതി 9,740 കോടി ഡോളറായി വർധിച്ചു. ഇത് വിദേശ വരുമാനത്തിന്റെ കരുത്ത് പ്രകടമാക്കുന്നു.
2025 സാമ്പത്തിക വർഷം മുഴുവനും ഇന്ത്യക്ക് ലഭിച്ച പണമയയ്ക്കൽ റെക്കോർഡ് നിലവാരത്തിലെത്തി — 13,546 കോടി ഡോളർ. ലോകത്ത് ഏറ്റവും കൂടുതൽ പണമയയ്ക്കൽ സ്വീകരിക്കുന്ന രാജ്യമെന്ന റെക്കോർഡും, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ, പ്രവാസി നിക്ഷേപങ്ങളുടെ കേന്ദ്രമെന്ന സ്ഥാനവും ഇന്ത്യ നിലനിർത്തി.
2025 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ സിഎഡി 240 കോടി ഡോളറായി കുറഞ്ഞു. ജിഡിപിയുടെ 0.2 ശതമാനം മാത്രമാണിത്. 2025-ലെ ഇതേ കാലയളവിൽ 860 കോടി ഡോളർ ആയിരുന്നു സിഎഡി. അതായത്, ജിഡിപിയുടെ 0.9 ശതമാനത്തോളം. വിദേശത്ത് നിന്നും നേരിട്ടുള്ള നിക്ഷേപവും ഉയർന്നു.
2,390 കോടി ഡോളറിൽ നിന്ന് 2,720 കോടി ഡോളറായാണ് ഉയർന്നത്. ആർബിഐയുടെ കണക്കുകൾ പ്രകാരം, രാജ്യത്തിന്റെ മൊത്തം കറന്റ് അക്കൗണ്ട് വരുമാനത്തിന്റെ 10 ശതമാനത്തിലധികം നേരിട്ട് പ്രവാസി പണമയയ്ക്കലിലാണ് ആശ്രയിക്കുന്നത്. വ്യാപാര കമ്മിയുടെ ഏകദേശം പകുതിയോളം പ്രവാസി നിക്ഷേപം വഴിയാണ് പരിഹരിക്കപ്പെടുന്നതും.
പണമയയ്ക്കലിന്റെ ഏകദേശം 45 ശതനമാനം അമേരിക്ക, ബ്രിട്ടൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ നിന്നാണ്. വികസിത സമ്പദ്‌വ്യവസ്ഥകളിലേക്കുള്ള ഇന്ത്യൻ കുടിയേറ്റം വർധിച്ച് വരുന്നതിന്റെ തെളിവാണിത്. അതേ സമയം, ഗൾഫ് രാജ്യങ്ങളിലേക്കുള്ള തൊഴിൽ പ്രവാഹം കുറയുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
കേരളം ഉൾപ്പെടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളും പതിറ്റാണ്ടുകളായി ഗൾഫ് തൊഴിലാളികളുടെ പണമയയ്ക്കലിനെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ, ഗൾഫ് ആശ്രിതത്വത്തിൽ കുറവുണ്ടാകുന്നതോടെ ഇന്ത്യയുടെ പ്രവാസി സമ്പദ്‌വ്യവസ്ഥയിൽ പുതിയ ഭൗഗോളിക കേന്ദ്രങ്ങൾ രൂപപ്പെടുകയാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
പ്രവാസി ഇന്ത്യൻ സമുദായത്തിന്റെ സംഭാവന ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് സ്ഥിരമായ അടിത്തറ നൽകുന്നതായി ഏറ്റവും പുതിയ കണക്കുകൾ തെളിയിക്കുന്നു. സേവന കയറ്റുമതിയും ഫോറിൻ ഡിറക്ട് അക്കൗണ്ടും ചേർന്നപ്പോൾ സിഎഡിയുടെ സമ്മർദ്ദം കുറയുകയും, വിദേശത്ത് നിന്നുള്ള സാമ്പത്തിക ഒഴുക്ക് ഇന്ത്യയുടെ വളർച്ചാപഥത്തെ കൂടുതൽ സ്ഥിരതയിലേക്ക് നയിക്കുകയും ചെയ്യുന്നു.






