
ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ഈമാസം ഇതിനകം കഴിഞ്ഞ 10 മാസത്തെ ഏറ്റവും ഉയരത്തിലെത്തി. റഷ്യയുടെ ഇഎസ്പിഒ ഇനത്തിനാണ് ഇന്ത്യൻ എണ്ണക്കമ്പനികൾ കൂടുതൽ താൽപര്യം കാട്ടുന്നത്.
ഇന്ത്യയിൽ നിന്ന് ഡിമാൻഡ് കൂടിയതോടെ, ഈ ഇനത്തിന്റെ വിലയും റഷ്യ കൂട്ടി. ഇത് ഏറ്റവുമധികം തിരിച്ചടിയായതാകട്ടെ റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരായ ചൈനയ്ക്കും.
പ്രതിദിനം 18 ലക്ഷത്തോളം ബാരൽ റഷ്യൻ എണ്ണയാണ് ഈമാസം ഇതിനകം ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇതിൽ ഏറ്റവും കൂടുതൽ ഇഎസ്പിഒ ക്രൂഡാണെന്ന് വിപണിനിരീക്ഷകരായ കെപ്ലറുടെ കണക്കുകൾ അടിസ്ഥാനമാക്കി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ കമ്പനികളിൽ നിന്ന് ദുബായ് വിപണിയിലെ വിലയേക്കാൾ 50 സെന്റ് മുതൽ ഒരു ഡോളർ വരെ അധികമാണ് റഷ്യൻ കമ്പനികൾ ബാരലിന് ഈടാക്കുന്നത്. അതേസമയം, ചൈനീസ് കമ്പനികളിൽ നിന്ന് ഈടാക്കുന്നത് രണ്ടു ഡോളർ വരെ അധികം.