
ന്യൂഡൽഹി: ഇറക്കുമതി കൂടിയതോടെ രാജ്യത്തെ വ്യാപാര കമ്മിയിൽ വൻ വർധന. ഫെബ്രുവരിയിലെ കമ്മി 1.95 ലക്ഷം കോടി (27.1 ബില്യൺ ഡോളർ)യായാണ് ഉയർന്നത്. മുൻവർഷം ഇതേ കാലയളവിൽ 1.29 ലക്ഷം കോടി (14 ബില്യൺ ഡോളർ) ആയിരുന്നു. സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതിയിലുണ്ടായ വർധനയാണ് വ്യാപാര കമ്മി കൂടാനിടയാക്കിയത്.
പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യവും കമ്മിയിൽ പ്രതിഫലിച്ചുതുടങ്ങി. കയറ്റുമതിയിൽ 0.81 ശതമാനം കുറവുണ്ടായി. പശ്ചിമേഷ്യയിലെ പ്രതിസന്ധിയും ഹോർമുസ് കടലിടുക്കിലെ തടസ്സവും തുടരുന്നതിനാൽ വരുംമാസങ്ങളിലും വ്യാപാര മേഖല കനത്ത വെല്ലുവിളി നേരിട്ടേക്കാം.
നടപ്പ് സാമ്പത്തിക വർഷത്തെ(ഏപ്രിൽ മുതൽ ഫെബ്രുവരി വരെ)യുള്ള പ്രകടനത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് പുരോഗതി രേഖപ്പെടുത്തി.
മൊത്തം കയറ്റുമതി (ചരക്കുകളും സേവനങ്ങളും): $790.86 ബില്യൺ (മുൻവർഷം: $748 ബില്യൺ).
ചരക്ക് കയറ്റുമതി മാത്രം: $402.9 ബില്യൺ (മുൻവർഷം: $395 ബില്യൺ).
വെല്ലുവിളികൾ
ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ രാജ്യത്തെ കയറ്റുമതിക്ക് തിരിച്ചടിയായി.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ വ്യാപാര പാതകളെ ബാധിച്ചു. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കത്തിനുണ്ടായ തടസ്സങ്ങൾ ചെലവ് കൂട്ടി.
ചരക്ക് നീക്കത്തിലെ അനിശ്ചിതത്വവും ഉയർന്ന ചെലവും മാർച്ചിലെ കയറ്റുമതിയെയും ബാധിക്കും.
ഇറാൻ-അമേരിക്ക സംഘർഷങ്ങൾക്കിടെ ഇന്ത്യ നടത്തുന്ന നയതന്ത്ര നീക്കങ്ങളും സാമ്പത്തിക രംഗത്ത് നിർണ്ണായകമാണ്.






