
എൽഎൻജി ഡ്യുവൽ-ഫ്യൂവൽ കപ്പൽ നിർമ്മാണത്തിനുള്ള കരാർ സ്വന്തമാക്കി
മുംബൈ: കൊച്ചിൻ ഷിപ്പ്‍യാർഡിന് വീണ്ടും യൂറോപ്പിൽ നിന്ന് വമ്പൻ കപ്പൽ നിർമാണക്കരാർ. രാജ്യാന്തര കണ്ടെയ്ൻ ഷിപ്പിങ് രംഗത്തെ യൂറോപ്യൻ വമ്പന്മാരും ഫ്രഞ്ച് കമ്പനിയുമായ സിഎംഎ സിജിഎമ്മിൽ നിന്ന് 6 എൽഎൻജി ഡ്യുവൽ-ഫ്യുവൽ (ഇരട്ട ഇന്ധനമുള്ള) കപ്പലുകൾ നിർമിക്കാനാണ് കരാർ ലഭിച്ചത്.
1,700 ടിഇയു വീതം ശേഷിയുള്ള കപ്പലുകളാണിവ. ഒന്നിന് ഏകദേശം 500 കോടി രൂപ വീതം മൊത്തം 3,000 കോടിയാണ് ഓർഡർ മൂല്യം. കരാറിൽ കൊച്ചിൻ ഷിപ്പ്‍യാർഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ വി.ജെ. ജോസും സിഎംഎ സിജിഎം ചെയർമാനും സിഇഒയുമായ റൊഡോൾഡ് സാദേയും ഒപ്പുവച്ചു.
എൽഎൻജി ഡ്യുവൽ-ഫ്യുവൽ കപ്പൽ നിർമാണത്തിലേക്ക് ഇന്ത്യ ഇതാദ്യമായാണ് കടക്കുന്നത്. അതിന്റെ ഓർഡർ കേരളം ആസ്ഥാനമായ കൊച്ചിൻ ഷിപ്പ്‍യാർഡിന് ലഭിച്ചുവെന്നതും വൻ നേട്ടമാണ്. കപ്പലിന്റെ പ്രധാന ഇന്ധനം എൽഎൻജിയായിരിക്കും. ഉപ ഇന്ധനം ഡീസൽ. പരമ്പരാഗത എൻജിനുള്ള കപ്പലുകളെ അപേക്ഷിച്ച് ഇവയ്ക്ക് മലിനീകരണം തീരെക്കുറവായിരിക്കും.
ഇത്തരം കപ്പലുകളുടെ നിർമാണം കൊച്ചിൻ ഷിപ്പ്‍യാർഡിന് ആഗോളതലത്തിൽതന്നെ വലിയ പ്രതിച്ഛായ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ ഓർഡറുകൾ ലഭിക്കാൻ ഇതു സഹായിക്കും. മെയ്ക്ക് ഇൻ ഇന്ത്യ, മാരിടൈം വിഷൻ ഇന്ത്യ 2030, മാരിടൈം അമൃത്കാൽ വിഷൻ 2047 എന്നിവയിൽ ഉറച്ചുനിന്നായിരിക്കും കപ്പൽ നിർമാണം.
കരാർ ഒപ്പുവയ്ക്കുന്ന ചടങ്ങിൽ കേന്ദ്ര ഷിപ്പിങ് സഹമന്ത്രി ശന്തനു താക്കൂർ, ഷിപ്പിങ് മന്ത്രാലയ സെക്രട്ടറി വിജയ് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഇന്ത്യൻ നേവിക്കുവേണ്ടി വരുംതലമുറ സർവേ വെസ്സലുകൾ (എൻജിഎസ്‍വി) നിർമിക്കാനുള്ള 5,000 കോടിയുടെ കരാറും ഉടൻ കൊച്ചിൻ ഷിപ്പ്‍യാർഡിന് ലഭിച്ചേക്കും. നിലവിൽ കൊച്ചിൻ ഷിപ്പ്‍യാർഡിന് ഏതാണ്ട് 20,000 കോടി രൂപയുടെ ഓർഡറുകൾ കൈവശമുണ്ട്. ഏകദേശം 2 ലക്ഷം കോടി രൂപയുടെ ഓർഡറുകൾ ലഭിക്കാനുള്ള സാധ്യതകളും കമ്പനി മുന്നിൽക്കാണുന്നു.
ഇക്കഴിഞ്ഞ ഡിസംബർ പാദത്തിൽ കൊച്ചിൻ ഷിപ്പ്‍യാർഡ് 145 കോടി രൂപയുടെ ലാഭവും 1,350 കോടി രൂപയുടെ വരുമാനവും നേടിയിരുന്നു.






