സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

റബർ ജീവിതത്തെ തൊട്ടതിങ്ങനെ…

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ റബര്‍ കൃഷിയുടെ പങ്കിനെക്കുറിച്ച് ആര്‍ക്കും സംശയമുണ്ടാവില്ല. ഇന്ത്യയില്‍ റബറിനൊരു തലസ്ഥാനമുണ്ടെങ്കില്‍ അത് കേരളമായിരിക്കും. കഴിഞ്ഞ കാലങ്ങളില്‍ രാജ്യത്തെ റബറിന്റെ 75 ശതമാനവും കേരളമാണ് ഉത്പാദിപ്പിച്ചിരുന്നത്. എന്നാല്‍ വിവിധ പ്രതിസന്ധികള്‍ മൂലം റബര്‍ കൃഷിയില്‍ നിന്നും റബര്‍ ഉത്പാദനത്തില്‍ നിന്നും കേരളം പിന്നിലേക്ക് പോകുന്നുവെന്ന കണക്കുകളാണ് പുറത്തുവരുന്നത്. കൃഷി ചെലവിന് ആനുപാതികമായി റബറിന് വില ലഭിക്കാതായതും 10 വര്‍ഷത്തിലേറെയായി റബര്‍ വില സ്ഥിരമായി കുത്തനെ ഇടിഞ്ഞതുമാണ് റബര്‍ ഉത്പാദനത്തില്‍ കേരളം പിന്നിലാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. 2013-14ല്‍ കേരളത്തില്‍ 5,48,225 ഹെക്ടറിലാണ് റബര്‍ കൃഷിയുണ്ടായിരുന്നത്. 10 വര്‍ഷം കഴിഞ്ഞ് 2023-24ല്‍ എത്തിയപ്പോള്‍ കേരളത്തില്‍ റബര്‍ കൃഷി 5,48,300 ഹെക്ടറില്‍ മാത്രമാണ്. വെറും 75 ഹെക്ടര്‍ പ്രദേശം മാത്രമാണ് റബര്‍ കൃഷി ഭൂമിയുടെ കാര്യത്തില്‍ വര്‍ധിച്ചത്.

പെരിയാറിന്റെ തീരത്തുള്ള തട്ടേക്കാട് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് കേരളത്തില്‍ ആദ്യമായി ഒരു റബര്‍ തൈ നട്ടത്. അവിടെ നിന്നും തുടങ്ങുന്നു കേരളത്തിലെ റബര്‍ കൃഷിയുടെ ചരിത്രം. ഹീവിയ ബ്രസീലിയന്‍സിസ് എന്ന ശാസ്ത്രനാമമുള്ള റബര്‍ തട്ടേക്കാടു നിന്ന് എത്തിയത് മുണ്ടക്കയത്തിനടുത്തുള്ള ഏന്തയാര്‍ എന്ന സ്ഥലത്താണ്. ജോണ്‍ മര്‍ഫി എന്ന അയര്‍ലന്‍ഡുകാരന്‍ സ്ഥാപിച്ച റബര്‍ തോട്ടമായി അതു മാറി. മര്‍ഫിയുടെ ദീര്‍ഘദര്‍ശിത്വവും ബ്രിട്ടീഷ് ഭരണകൂടത്തിന്റെയും തിരുവിതാംകൂര്‍ രാജാവിന്റെയും പ്രോത്സാഹനവും ഒത്തു ചേര്‍ന്നതോടെയാണ് കേരളത്തില്‍ റബര്‍ കൃഷിക്ക് നല്ല വേരോട്ടം കിട്ടിയത്.

ഇവിടെ നിന്നുള്ള റബര്‍ ബ്രിട്ടീഷുകാര്‍ക്ക് രണ്ടാം ലോക മഹായുദ്ധകാലത്ത് വലിയ സഹായമായതോടെ 1947ല്‍ ഒരു റബര്‍ നിയമം (ഞൗയയലൃ അരേ1947) തന്നെ നിലവില്‍ വന്നു. പിന്നീട് റബറിന്റെ നാടായ കോട്ടയത്ത് റബര്‍ ബോര്‍ഡും സ്ഥാപിക്കപ്പെട്ടതോടെ കൃഷിക്ക് കൂടുതല്‍ പിന്തുണ ലഭിച്ചു തുടങ്ങി. കേരളത്തിന്റെ സാമ്പത്തിക മുന്നേറ്റത്തില്‍ ഒരു കാലത്ത് റബര്‍ വഹിച്ച പങ്ക് അവഗണിക്കാനാകില്ല. റബര്‍ ബോര്‍ഡ് പുറത്തിറക്കിയ ഉത്പാദനക്ഷമത കൂടിയ ഇനങ്ങള്‍ കര്‍ഷകരുടെ വരുമാനവും വര്‍ധിപ്പിച്ചു. എന്നാല്‍ അത്രയേറെ ശോഭനനമല്ലാത്ത അവസ്ഥയിലാണ് വര്‍ത്തമാന കാലത്ത് കേരളത്തിലെ റബര്‍ കര്‍ഷകരുടെ അവസ്ഥ. അപ്പോഴും അവഗണിക്കാന്‍ കഴിയാത്ത പ്രധാന്യം കേരളത്തില്‍ റബര്‍ കൃഷി നേടിയിട്ടുണ്ട് എന്നത് അവിതര്‍ക്കിതമാണ്.

X
Top