
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അടച്ചിട്ട ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾ ഒന്നാകെ കടത്തിവിടാൻ ഇറാനുമായി ധാരണയുണ്ടാക്കിയിട്ടില്ലെന്ന് കേന്ദ്രം. ഹോർമുസ് കടലിടുക്കുവഴിയുള്ള വ്യാപാരക്കപ്പലുകളുടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിന് യു.എസുമായി ഉഭയകക്ഷിചർച്ചകളിൽ ഇന്ത്യ ഏർപ്പെട്ടിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി.
പാചകവാതക സിലിൻഡറുകളുടെ വിതരണത്തിലെ പ്രതിസന്ധി കണക്കിലെടുത്ത് സാധിക്കുന്നവരെല്ലാം പൈപ്പ്ഡ് ഗ്യാസിലേക്ക് (പി.എൻ.ജി.) മാറാൻ കേന്ദ്രസർക്കാർ കഴിഞ്ഞദിവസം ആഹ്വാനംചെയ്തിരുന്നു. ഇതിനുപിന്നാലെ സിലിൻഡർ ഉപയോഗിക്കുന്നവർക്ക് പി.എൻ.ജി.യിലേക്ക് മാറാൻ വിവിധ കമ്പനികൾ നിരക്കിളവ് പ്രഖ്യാപിച്ചു.
ഇന്ദ്രപ്രസ്ഥാ ഗ്യാസ് ലിമിറ്റഡ്, ഗെയ്‌ൽ, മഹാനഗർ ഗ്യാസ് ലിമിറ്റഡ് എന്നീ കമ്പനികളാണ് ഇളവുകൾ പ്രഖ്യാപിച്ചത്.
പാചകവാതക സിലിൻഡറുകൾ മറിച്ചുനൽകുന്നത് തടയാൻ ഡെലിവറി ഒതന്റിക്കേഷൻ കോഡ് നടപ്പാക്കുന്നത് വ്യാപിപ്പിച്ചു. സിലിൻഡറുകളുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ സംസ്ഥാനങ്ങൾ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രം ആവർത്തിച്ചു.






