
ദക്ഷിണേന്ത്യയിലെ പ്രമുഖ നിർമാണക്കമ്പനിയായ ഹൈലൈറ്റ് ഗ്രൂപ്പ് 680 മില്യൻ ഡോളർ (ഏകദേശം 6,000 കോടി രൂപ) നിക്ഷേപത്തോടെ കോഴിക്കോട് ഒരുക്കുന്ന വേൾഡ് ട്രേഡ് സെന്റർ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. കോഴിക്കോട് ഹൈലൈറ്റ് സിറ്റിയിൽ ഉയരുന്ന പദ്ധതി ലോകത്തെതന്നെ ഏറ്റവും വലിയ വേൾഡ് ട്രേഡ് സെന്ററുകളിൽ ഒന്നായിരിക്കുമെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ പറഞ്ഞു.
12.5 ദശലക്ഷം ചതുരശ്ര അടിയിലാണ് പദ്ധതി സജ്ജമാകുന്നത്. വ്യാപാരം, വാണിജ്യം, വിദ്യാഭ്യാസം തുടങ്ങിയവയുടെ ഹബ്ബായി കോഴിക്കോടിനെ ഉയർത്തുന്നതിനൊപ്പം രാജ്യാന്തര ബിസിനസ് രംഗത്തെ റൂട്ട് മാപ്പിൽ കോഴിക്കോടിന് നിർണായക സ്ഥാനം ലഭിക്കാനും പദ്ധതി വഴിയൊരുക്കും.
100 ഏക്കറിലായുള്ള ഹൈലൈറ്റ് സിറ്റിയിലാണ് വേൾഡ് ട്രേഡ് സെന്റർ ഉയരുക.
കോഴിക്കോട്ടേക്ക് രാജ്യാന്തര ബിസിനസ് സാധ്യതകൾ എത്താനും നിക്ഷേപ അവസരങ്ങൾക്ക് വഴിതുറക്കാനും പദ്ധതി സഹായകമാകും. വേൾഡ് ട്രേഡ് സെന്റർ അസോസിയേഷന്റെ (ഡബ്ല്യുടിസിഎ) ലൈസൻസുണ്ടെന്നതിനാൽ രാജ്യാന്തര കമ്പനികൾ, ഇന്റർനാഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെ ആകർഷിക്കാനും അടിസ്ഥാന സൗകര്യ വികസന രംഗത്തുൾപ്പെടെ മുന്നേറാനും കോഴിക്കോടിന് കഴിയും.
ഒട്ടേറെ ടവറുകളായാണ് പദ്ധതിയൊരുങ്ങുന്നത്. ഇതിൽ ആദ്യത്തേതായ വേൾഡ് ട്രേഡ് സെന്റർ ലേണിങ് പാർക്കിന്റെ ശിലാസ്ഥാപനം അടുത്തിടെ നടന്നു. വിദ്യാർഥികൾക്ക് അനന്തസാധ്യതകൾ തുറന്നുകൊണ്ട്, ലോകത്തെ മികച്ച സർവകലാശാലകൾക്കും പഠനകേന്ദ്രങ്ങൾക്കും വേൾഡ് ട്രേഡ് സെന്റർ ലേണിങ് പാർക്ക് ആതിഥേയത്വം വഹിക്കുമെന്നും പി. സുലൈമാൻ പറഞ്ഞു.
റീട്ടെയ്ൽ വളർച്ചയ്ക്ക് കുതിപ്പേകുന്ന 10 മാളുകളിൽ നാലെണ്ണം ഇതിനകം കേരളീയരുടെ ഷോപ്പിങ്, വിനോദ കേന്ദ്രങ്ങളായി കഴിഞ്ഞെന്നും ആറെണ്ണം വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ് പറഞ്ഞു.
കോഴിക്കോട് വേൾഡ് ട്രേഡ് സെന്റർ പോലുള്ള, പദ്ധതികളുമായി കേരളത്തിലുടനീളം കൂടുതൽ ബിസിനസ്, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ഹൈലൈറ്റ് ഗ്രൂപ്പ് ഊന്നൽനൽകുമെന്നും അദ്ദേഹം പറഞ്ഞു.






