
ന്യൂഡല്‍ഹി: ആരോഗ്യ ഇൻഷുറൻസ് ഉള്ളവരില്‍നിന്ന് ചികിത്സയ്ക്ക് ഉയർന്ന നിരക്ക് ഈടാക്കുന്ന സ്വകാര്യ ആശുപത്രികളെ നിരീക്ഷിക്കാൻ കേന്ദ്രസർക്കാർ. ഇൻഷുറൻസ് ക്ലെയിമുകള്‍ പരിശോധിക്കാനുള്ള നാഷണല്‍ ഹെല്‍ത്ത് ക്ലെയിംസ് എക്സ്ചേഞ്ച് പോർട്ടലിന്റെ നടത്തിപ്പ് ആരോഗ്യമന്ത്രാലയത്തില്‍നിന്ന് ധനമന്ത്രാലയത്തിലേക്ക് മാറ്റാനാണ് ആലോചന.
ധനമന്ത്രാലയത്തിനു കീഴിലെ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡിവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലേക്ക് പോർട്ടല്‍ കൊണ്ടുവരും.
മെഡിക്ലെയിമുകള്‍ക്കായുള്ള കേന്ദ്രീകൃത സംവിധാനമായാണ് പോർട്ടല്‍ പ്രവർത്തിക്കുന്നത്. എന്നാല്‍, ഒരേ ചികിത്സയ്ക്ക് ആശുപത്രികള്‍ വ്യത്യസ്തനിരക്ക് ഈടാക്കുന്നതുതടയാൻ നിലവില്‍ സംവിധാനമില്ല. വിവിധ ഇൻഷുറൻസ് കമ്പനികളും ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
വിവിധ ചികിത്സയ്ക്ക് നിരക്ക് ഏകീകരിക്കുന്നതടക്കം ക്ലെയിമുകള്‍ സുതാര്യമാക്കാൻ ഉദ്ദേശിച്ചുള്ളതാണ് പുതിയ ശ്രമമെന്ന് അധികൃതർ പറഞ്ഞു.
രോഗികളെ പ്രവേശിപ്പിക്കുമ്പോള്‍ത്തന്നെ ഇൻഷുറൻസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള ചികിത്സനിരക്കാണ് പല സ്വകാര്യ ആശുപത്രികളും ഈടാക്കാറുള്ളതെന്നാണ് അധികൃതരുടെ കണ്ടെത്തല്‍.