
കൊച്ചി: എച്ച്ഡിഎഫ്‌സി ബാങ്ക്, ക്വാണ്ടം സൈബർ സെക്യൂരിറ്റി സ്റ്റാർട്ടപ്പായ ക്യൂഎൻയു ലാബ്‌സിൽ നിക്ഷേപം നടത്തി. രാജ്യത്തിന്റെ ഡിജിറ്റൽ സുരക്ഷയും സ്വയംപര്യാപ്തതയും ഉറപ്പാക്കുകയാണ് ബാങ്ക് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ ക്വാണ്ടം-സേഫ് സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ മുൻനിരയിലുളള സ്വദേശീയ സ്റ്റാർട്ടപ്പായ ക്യൂഎൻയു ലാബ്‌സിന് ലഭിച്ച പ്രോത്സാഹനമായാണ് നിക്ഷേപം വിലയിരുത്തപ്പെടുന്നത്.
ക്യൂഎൻയുവിലെ നിക്ഷേപം ഇന്ത്യയിലെ പുത്തൻ ചുവടുവെപ്പുകൾ പിന്തുണയ്ക്കാനും ഭാവിയിലെ സൈബർ സുരക്ഷാ വെല്ലുവിളികളെ നേരിടാനും സഹായിക്കുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് ട്രഷറി വിഭാഗം മേധാവി അരുപ് രാക്ഷിത് പറഞ്ഞു.
ക്യൂഎൻയു ലാബ്‌സ് ഒരുക്കുന്ന ക്വാണ്ടം-സേഫ് കമ്മ്യൂണിക്കേഷൻ സൊല്യൂഷനുകൾ ധനകാര്യ മേഖലക്ക് വലിയ കരുത്തേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാങ്കിന്റെ സീരീസ് എ നിക്ഷേപം, ക്വാണ്ടം ഫിസിക്സ് അധിഷ്ഠിതമായ ക്യുഎൻയു ലാബ്സിന്റെ സമീപനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണെന്നും ഇന്ത്യയെ ഒരു ക്വാണ്ടം-സുരക്ഷിത രാജ്യമായി മാറ്റാനും ഡിജിറ്റൽ സ്വാതന്ത്ര്യം ഉറപ്പാക്കാനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ക്യുഎൻയു ലാബ്സ് സിഇഒ സുനിൽ ഗുപ്ത പറഞ്ഞു.
2016-ൽ സ്ഥാപിതമായ, ഐഐടി മദ്രാസ് റിസർച്ച് പാർക്കിൽ ഇൻക്യൂബേറ്റ് ചെയ്ത ക്യൂഎൻയു ലാബ്‌സ്, ക്വാണ്ടം ഫിസിക്സ്, ഫോട്ടോണിക്സ്, ഗണിത ശാസ്ത്രം തുടങ്ങിയ മേഖലകളിൽ നിരവധി പേറ്റന്റ് സാങ്കേതികവിദ്യകൾ വികസിപ്പിച്ചിട്ടുണ്ട്.
കമ്പനിയുടെ മുഖ്യ ഉത്പന്നമായ ക്യൂഷീൽഡ്, ഹാർഡ്‌വെയർ മുതൽ ക്ലൗഡ് ആപ്ലിക്കേഷൻ വരെ എല്ലാ തലങ്ങളിലും ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്ന സോഫ്റ്റ്‌വെയർ അടിസ്ഥിത പ്ലാറ്റ്ഫോമാണ്.