
ന്യൂഡല്‍ഹി: യുഎസ് ഏര്‍പ്പെടുത്തിയ 25% താരിഫ് നേരിടാന്‍, ശക്തമായ തദ്ദേശീയ ബ്രാന്‍ഡുകള്‍ ആവശ്യമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. ബ്രാന്റിംഗ് നടത്താനും അത് പ്രമോട്ട് ചെയ്യാനും സര്‍ക്കാര്‍ കയറ്റുമതി വ്യാപാരികളോട് അആവശ്യപ്പെട്ടു. സമുദ്രോല്‍പ്പന്ന കയറ്റുമതികള്‍ക്കായി തൊഴില്‍-ബന്ധിത പദ്ധതിയും ആലോചിക്കുന്നുണ്ട്.
ബ്രാന്‍ഡിംഗും പ്രമോഷനും പ്രീമിയം വിലയെ ന്യായീകരിക്കുമെന്നും സബ്‌സിഡിയെ ആശ്രയിക്കാതെ വിപണനം സാധ്യമാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആഗോള വിപണിയില്‍ തനതായ ഐഡന്റിന്റി നിലനിര്‍ത്താനും ബ്രാന്റിംഗ് സഹായിക്കും.
ഇന്ത്യ ബ്രാന്റ് ഇക്വിറ്റി ഫൗണ്ടേഷനും എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലും ഉദ്യമത്തെ സഹായിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നുണ്ട്. യുഎസ് താരിഫിനെ നേരിടാന്‍ സമുദ്രോത്പന്ന കയറ്റുമതിയ്ക്ക് തൊഴിലധിഷ്ടിത പദ്ധതികള്‍, ചെറുകിട കയറ്റുമതിക്കാര്‍ക്ക് കുറഞ്ഞ ടെസ്റ്റിംഗ് ചാര്‍ജ്ജുകള്‍, എംഎസ്എംഇ കള്‍ക്ക് പലിശ സബ്‌സിഡി, സ്ഥിരമായ വിലയ്ക്ക് അരിയും ഗോതമ്പും എന്നിവയും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു.
നിലവില്‍ ഇന്ത്യയ്‌ക്കെതിരെ യുഎസ് ചുമത്തിയ 25 ശതമാനം താരിഫ് മറ്റ് തെക്കനേഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. ഇത് ഇന്ത്യന്‍ കയറ്റുമതിക്കാരെ നേരിട്ട് ബാധിക്കും. ഓഗസ്റ്റ് 7 നാണ് യുഎസ് ഇന്ത്യയ്ക്കെതിരെ പ്രഖ്യാപിച്ച ഏകീകൃത തീരുവയായ 25 ശതമാനം നിലവില്‍ വരുന്നത്.
ഇത് ഇന്ത്യയുടെ ഏകദേശം 85 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 25 ശതമാനം തീരുവ എതിരാളികളായ രാജ്യങ്ങളേക്കാള്‍ കൂടുതലായതിനാല്‍ കേന്ദ്ര, സംസ്ഥാന ആനുകൂല്യങ്ങള്‍ നികുതി കുറയ്ക്കല്‍ ഉള്‍പ്പടെ ലഭ്യമാക്കണമെന്നാണ് കയറ്റുമതിക്കാര്‍ ആവശ്യപ്പെടുന്നത്.
തുണിത്തര കയറ്റുമതിയുടെ മൂന്നിലൊന്ന് അമേരിക്കയിലേയ്ക്കായതിനാല്‍ തൊഴില്‍ ശക്തി കുറയ്ക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് മേഖല പ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ മൊത്തം കയറ്റുമതിയായ 437 ബില്യണ്‍ ഡോളറിന്റെ 20 ശതമാനം അമേരിക്കയിലേയ്ക്കാണ്.