
കളമശേരി: കേരളത്തിലെ ആദ്യ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഇൻസെക്‌റ്റിസൈഡ്സ് ലിമിറ്റഡിന്റെ (ഹിൽ ഇന്ത്യ) എറണാകുളം ഏലൂർ ഉദ്യോഗമണ്ഡലിലെയും പഞ്ചാബ് ഭട്ടിൻഡയിലെയും നിർമ്മാണ പ്ളാന്റുകൾ അടച്ചുപൂട്ടാനുള്ള നീക്കവുമായി കേന്ദ്രം മുന്നോട്ട്.
കമ്പനിയുടെ ഭാവി ശോഭനമല്ലെന്നും വിറ്റൊഴിഞ്ഞാലും നേട്ടമുണ്ടാകില്ലെന്നും കാട്ടി നിതി ആയോഗ് സമർപ്പിച്ച നിർദേശപ്രകാരമാണ് കേന്ദ്രനീക്കം.
ഉദ്യോഗമണ്ഡൽ, ഭട്ടിൻഡ പ്ളാന്റുകൾ അടയ്ക്കാനും മഹാരാഷ്‌ട്ര രസായനിയിലെ പ്ളാന്റ് വിറ്റഴിക്കാനുമുള്ള ശുപാർശ ഈവർഷം മാർച്ചിൽ ചേർന്ന കേന്ദ്ര പൊതുമേഖലാ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗവും കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു.
ഇതുപ്രകാരം രസായനി പ്ളാന്റ് തത്കാലം നിലനിറുത്തും. അടച്ചുപൂട്ടൽ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് എച്ച്.ഐ.എൽ ഫോറം പ്രതിനിധികൾ കേന്ദ്ര വളം-കെമിക്കൽസ് സഹമന്ത്രി ഭഗവന്ത് ഖുബയെ സമീപിച്ചെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല.
ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് ലിമിറ്റഡിനെ (എച്ച്.എൻ.എൽ) ഏറ്റെടുത്തപോലെ ഹിൽ ഇന്ത്യയെയും സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവും ഉയർന്നെങ്കിലും ഫലമുണ്ടായിട്ടില്ല.