
ന്യൂഡല്‍ഹി: സ്വകാര്യമേഖലയില്‍ ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതി നവംബറില്‍ തുടങ്ങും. ഈ വര്‍ഷമാദ്യം കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയ്ക്ക് ജൂലൈയില്‍ മന്ത്രിസഭാ അംഗീകാരം ലഭ്യമായി. ശാസ്ത്ര, സാങ്കേതിക വകുപ്പാണ് (ഡിഎസ്ടി) ഫണ്ട് കൈകാര്യം ചെയ്യുക.
രണ്ട് തലങ്ങളിലൂടെയാകും പ്രവര്‍ത്തനമെന്ന് ഡിഎസ്ടി സെക്രട്ടറി അഭയ് കരണ്ടിക്കര്‍ പറഞ്ഞു. കമ്പനികള്‍ക്ക് നേരിട്ട് പണം നല്‍കുന്നതിന് പകരം വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനങ്ങള്‍, ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി), ടെക്‌നോളജി ഡെവലപ്പ്‌മെന്റ് ബോര്‍ഡ് തുടങ്ങിയ രണ്ടാം ലെവല്‍ മാനേജര്‍മാരിലൂടെ ഫണ്ട് റൂട്ട് ചെയ്യപ്പെടും. ഈ മാനേജര്‍മാരാണ് യോഗ്യരായ കമ്പനികളേയും സ്റ്റാര്‍ട്ടപ്പുകളേയും കണ്ടത്തി സാമ്പത്തിക സഹായം നല്‍കുക.
രണ്ട് തരത്തിലുള്ള സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കും. കുറഞ്ഞ പലിശ നിരക്കില്‍ ലഭ്യമാക്കുന്ന ദീര്‍ഘകാല വായ്പകള്‍ വഴിയും സ്റ്റാര്‍ട്ടപ്പുകളിലെ ഇക്വിറ്റി നിക്ഷേപം വഴിയും. യോഗ്യത നേടുന്നതിന്് കമ്പനികള്‍ പുനരുപയോഗ ഊര്‍ജ്ജം, ബയോടെക്, മെഡിക്കല്‍ ഉപകരണങ്ങള്‍,കൃത്രിമ ബുദ്ധി, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ നൂതന ഗവേണ, വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണം.
ഫണ്ടിന് ഉയര്‍ന്ന പരിധിയില്ല. വലിയ ബിസിനസ്സ് ഗ്രൂപ്പുകള്‍ക്കും അപേക്ഷിക്കാം. അതേസമയം മൊത്തം പ്രൊജക്ട് ചെലവിന്റെ കുറഞ്ഞത് 50 ശതമാനമെങ്കിലും ഈ ഗ്രൂപ്പുകള്‍ സംഭാവന ചെയ്യേണ്ടിവരും. അപേക്ഷകള്‍ വേഗത്തില്‍ പ്രൊസസ് ചെയ്യപ്പെടുമെന്നും ആഴ്ചകള്‍ക്കുള്ളില്‍ പ്രപ്പോസലുകള്‍ അംഗീകരിക്കപ്പെടുമെന്നും കരണ്ടിക്കര്‍ പറഞ്ഞു.
ഇന്ത്യയില്‍ ഗവേഷണ, വികസന ചെലവിന്റെ 30-35 ശതമാനം മാത്രമാണ് സ്വകാര്യമേഖല സംഭാവന. അതേസമയം വികസിത രാഷ്ട്രങ്ങളില്‍ ഇത് 70 ശതമാനം വരെയാണ്.