
മുംബൈ: ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, പെന്‍ഷന്‍ അക്കൗണ്ടുകള്‍ എന്നിവയില്‍ കെട്ടിക്കിടക്കുന്ന അവകാശികളില്ലാത്ത തുകകള്‍ ഉടമകള്‍ക്ക് തിരികെ നല്‍കുന്നത് വേഗത്തിലാക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ നിര്‍ദേശം.
കഴിഞ്ഞ മാസം പുറത്തുവിട്ട ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം, 2024 മാര്‍ച്ച് അവസാനത്തോടെ ബാങ്കുകളിലെ അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ മുന്‍വര്‍ഷത്തേക്കാള്‍ 26% വര്‍ധിച്ച് 78,213 കോടിയിലെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ധനമന്ത്രിയുടെ ഇടപെടല്‍.
നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി & ഡെവലപ്മെന്റ് കൗണ്‍സില്‍ യോഗത്തില്‍ അവകാശികളില്ലാത്ത ഈ തുക യഥാര്‍ത്ഥ ഉടമകളിലേക്കോ അവരുടെ അവകാശികളിലേക്കോ എത്തിക്കുന്നതിന് ഏകോപിത സമീപനം സ്വീകരിക്കണമെന്ന് തീരുമാനിച്ചു.
വിവിധ ഏജന്‍സികളെ ഉള്‍പ്പെടുത്തി ജില്ലാതല ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര, സെബി മേധാവി , ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ബന്ധപ്പെടാനുള്ള വിവരങ്ങള്‍ ഇല്ലാതിരിക്കുക, അപൂര്‍ണ്ണമായ രേഖകള്‍, മരണവിവരം അറിയിക്കാത്തത് എന്നിവയെല്ലാം അവകാശികളില്ലാത്ത തുകകള്‍ കൂടാന്‍ കാരണമായിട്ടുണ്ട്. 2024 മാര്‍ച്ച് വരെ അവകാശികളില്ലാത്ത ബാങ്ക് നിക്ഷേപങ്ങള്‍ 78,213 കോടിയിലെത്തിയിരുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മാത്രം 8,000 കോടിയിലധികം രൂപ ഇങ്ങനെ അവകാശികളില്ലാതെ കിടക്കുന്നുണ്ട്. സ്റ്റോക്ക് ബ്രോക്കര്‍മാരിലും മറ്റ് സെബി നിയന്ത്രിത സ്ഥാപനങ്ങളിലുമായി 500 കോടിയിലധികം അവകാശികളില്ലാത്ത ആസ്തികളുണ്ട്.
അപൂര്‍ണ്ണമായ നോമിനേഷനുകളോ വ്യക്തിഗത വിവരങ്ങളോ ഇല്ലാത്തത് കാരണം നിരവധി ഡിമാറ്റ് അക്കൗണ്ടുകളും മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളും ഇപ്പോഴും അവകാശികളില്ലാതെ കിടക്കുന്നു.
തുക കൈമാറ്റം ചെയ്യുന്നതിനുള്ള തടസ്സങ്ങള്‍ കുറയ്ക്കുന്നതിന് സെബി, ആര്‍ബിഐ, ഐആര്‍ഡിഎഐ, പിഎഫ്ആര്‍ഡിഎ, കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം എന്നിവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഒരു ഏകീകൃത കെവൈസി ചട്ടക്കൂടും ഏകീകൃത നോമിനേഷന്‍ സംവിധാനങ്ങളും ഇതിനായി ഒരുക്കും.