
തിരുവനന്തപുരം: സംസ്ഥാന സർക്കാർജീവനക്കാരുടെ ശമ്പളവും പെൻഷനും അഞ്ചുവർഷത്തിലൊരിക്കൽ കൂട്ടുന്ന പതിവ് ഇത്തവണ ഉണ്ടാകുമോ? ഇതുവരെ പിന്തുടർന്ന രീതിയനുസരിച്ചാണെങ്കിൽ 12-ാം ശമ്പളപരിഷ്‌കരണ കമ്മിഷനെ നിയമിക്കാൻ സമയമായി.
എന്നാൽ സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാൽ സർക്കാർ ഇക്കാര്യത്തിൽ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ആലോചന തുടങ്ങിയിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.
2019 ഒക്ടോബർ 31നാണ് പതിനൊന്നാം ധനകാര്യ കമ്മിഷനെ നിയമിച്ചത്. കെ. മോഹൻദാസ് ആയിരുന്നു അധ്യക്ഷൻ. 2021 ജനുവരി 30-ന് കമ്മിഷൻ റിപ്പോർട്ട് നൽകി. 2021 മാർച്ചുമുതൽ പുതുക്കിയ ശമ്പളം കിട്ടിത്തുടങ്ങി. 2019 ജൂലായ് ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് കൂട്ടിയത്. അഞ്ചുവർഷ കാലപരിധി കണക്കിലെടുത്താൽ ഈവർഷം ജൂലായ് ഒന്നുമുതൽ പുതിയ ശമ്പളവും പെൻഷനും ലഭിക്കണം.
കോവിഡ് കാലമായിട്ടും ശമ്പളം കൂട്ടിയത് അഭിമാനകരമായി സർക്കാർ ഉയർത്തിക്കാട്ടിയെങ്കിലും വർഷംതോറും 3572.13 കോടി രൂപയുടെ അധികബാധ്യതയാണ് അതുവഴിയുണ്ടായത്.
കോവിഡിനുശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായതിന് ഒരു കാരണമിതാണെന്ന് സർക്കാർ പലവട്ടം സൂചിപ്പിച്ചിട്ടുണ്ട്. കേന്ദ്രം കടപരിധി വെട്ടിക്കുറച്ചതോടെ, പല മാസങ്ങളിലും ശമ്പളത്തിനും പെൻഷനും പണം കണ്ടെത്താനും ബുദ്ധിമുട്ടായി.
ശമ്പളം കൂട്ടിയതിന്റെ കുടിശ്ശിക ജീവനക്കാർക്ക് നൽകാനോ പി.എഫിൽ ലയിപ്പിക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. പെൻഷൻകാർക്ക് കുടിശ്ശികയുടെ ഒരു ഗഡു നൽകാനുമുണ്ട്.






