
കൊച്ചി: റെക്കാഡുകള്‍ കീഴടക്കി പവൻ വില കുതിക്കുന്നതിനിടെ സ്വർണ പണയ വായ്പകളുടെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്താൻ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നീക്കം ശക്തമാക്കുന്നു.
കുറഞ്ഞ വരുമാനമുള്ളവർ മുതല്‍ ചെറുകിട, ഇടത്തരം സംരംഭകർ വരെ അതിവേഗം പണം ലഭിക്കാൻ സ്വർണ പണയത്തെ ആശ്രയിക്കുകയാണ്. സ്വർണ വായ്പകള്‍ പുതുക്കി അധിക പണം നേടുന്നവരുടെ എണ്ണവും കൂടുകയാണ്. സ്വർണത്തിന്റെ മൂല്യത്തിന്റെ 75 ശതമാനം തുക വായ്‌പയായി നേടാനാകും. പേഴ്സണല്‍ വായ്പകളേക്കാള്‍ താരതമ്യേന കുറഞ്ഞ പലിശയെന്നതും സ്വർണ പണയത്തിന് അനുകൂലമാണ്.
നടപ്പുവർഷം ഇതുവരെ വിലയില്‍ 45 ശതമാനം വർദ്ധനയുണ്ടായതാണ് സ്വർണ പണയ സ്ഥാപനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും അനുഗ്രഹമാകുന്നത്. ജനുവരി ഒന്നിന് കേരളത്തില്‍ പവൻ വില 57,200 രൂപയായിരുന്നു. ഇന്നലെ പവൻ വില 82,080 രൂപയിലെത്തി റെക്കാഡിട്ടു.
എട്ടര മാസത്തിനിടെയില്‍ വില 24,880 രൂപയാണ് കൂടിയത്. വില ഉയരുന്നതിന് അനുസരിച്ച് അധിക വായ്പ നേടാമെന്നതാണ് അനുഗ്രഹം.
വിവിധ മേഖലകളിലെ വായ്പ(ജൂലായ് 31 വരെ)
മൊത്തം തുക: വർദ്ധന
സ്വർണ പണയം: 2.94 ലക്ഷം കോടി രൂപ : 122 ശതമാനം
ക്രെഡിറ്റ് കാർഡ് വായ്പ: 2.91 ലക്ഷം കോടി രൂപ : 6 ശതമാനം
വ്യക്തിഗത വായ്പ : 15.36 ലക്ഷം കോടി രൂപ: 8 ശതമാനം
മൈക്രോ വായ്പ : 1.34 ലക്ഷം കോടി രൂപ: -16.5 ശതമാനം
മാറുന്ന ട്രെൻഡുകള്‍
ഒരു കാലത്ത് സ്വർണ പണയമെന്നത് നാണക്കേടായാണ് വിലയിരുത്തിയിരുന്നത്. ഈ രംഗത്തുള്ള സ്ഥാപനങ്ങള്‍ക്കും പ്രതിച്ഛായ മോശമായിരുന്നു. എന്നാല്‍ പൊതുമേഖല ബാങ്കുകള്‍ ഉള്‍പ്പെടെ സജീവമായതോടെ സ്വർണ പണയത്തിന് മോഡി കൂടി.
വലിയ നൂലാമാലകളും നടപടിക്രമങ്ങളുമില്ലാതെ അതിവേഗം പണം ലഭിക്കുന്നതാണ് പ്രധാന ആകർഷണം. സ്വർണം വീട്ടില്‍ വയ്ക്കുന്നതിലും നല്ലത് പണയമായി ബാങ്കുകളില്‍ വയ്ക്കുന്നതാണെന്നും പലരും വിലയിരുത്തുന്നു.
ലോക്കറുകളില്‍ സൂക്ഷിച്ചാല്‍ പോലും മോഷണം നടന്നാല്‍ ഉരുപ്പടി കിട്ടണമെന്നില്ല. അതേസമയം പണയമാണെങ്കില്‍ ബാങ്കുകള്‍ ഉരുപ്പടി തിരിച്ചുനല്‍കാൻ ബാദ്ധ്യസ്ഥരാകും.
അധികമായാല്‍ പണി പാളും
വിലക്കയറ്റം മുതലെടുത്ത് ഉയർന്ന തുക വായ്പയെടുക്കുന്നതില്‍ അപകടവുമുണ്ട്. വായ്പ തുകയും പലിശയും തിരിച്ചടക്കാനുള്ള ശേഷി കണക്കിലെടുത്ത് വായ്പയെടുക്കണം. തിരിച്ചടവ് മുടങ്ങിയാല്‍ പണ്ടം നഷ്‌ടമാകും.
വില പൊടുന്നനെ മൂക്കുകുത്തിയാല്‍ അധിക സ്വർണം നല്‍കാനോ വായ്പയില്‍ ഒരു ഭാഗം തിരിച്ചടയ്ക്കാനോ ബാങ്ക് നിർബന്ധിച്ചേക്കും.
ഒരു പവൻ സ്വർണം പണയം വച്ചാല്‍ ലഭിക്കുന്ന തുക 60,000 രൂപ