
കൊച്ചിയിൽ ബിപിസിഎൽ സ്ഥാപിക്കുന്ന പോളിപ്രൊപ്പിലീൻ പ്ലാന്റിന്റെ ശിലാസ്ഥാപനം നടത്തി
കൊച്ചി: വ്യവസായ മേഖലയ്ക്ക് കുറഞ്ഞ ചിലവിൽ അസംസ്കൃത വസ്‌തുക്കൾ നൽകാൻ കഴിയുന്ന തരത്തിൽ കേരളത്തെ പെട്രോകെമിക്കൽ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
കൊച്ചിയിൽ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) സ്ഥാപിക്കുന്ന പോളിപ്രൊപ്പിലീൻ പ്ലാന്റിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആത്മനിർഭർ ഭാരത്, മേക്ക് ഇൻ ഇന്ത്യ എന്നീ പദ്ധതികൾ വിജയകരമായി നടപ്പാക്കാൻ രാജ്യത്തെ പെട്രോളിയം മേഖലയുടെ വികസനം സാധ്യമാകേണ്ടതുണ്ട്.
ബിപിസിഎല്ലിന്റെ നേതൃത്വത്തിൽ പോളിപ്രൊപ്പിലീൻ പ്ലാന്റ് സ്ഥാപിക്കുന്നതിലൂടെ രാജ്യത്തിന്റെ ഈ ആവശ്യങ്ങൾ കൂടുതൽ വേഗത്തിൽ പൂർത്തീകരിക്കാനാകും. പ്രതിവർഷം 4 ലക്ഷം ടൺ പോളിപ്രൊപ്പിലീൻ ഉൽപാദനമാണ് പ്ലാന്റിലൂടെ നടത്തുക. കേരളത്തിന്റെ പുരോഗതിക്ക് ഏറെ സഹായകരമായ പ്ലാന്റാണ് കൊച്ചിയിലേതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഏകദേശം 5514 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പ്ലാന്റാണ് കൊച്ചിയിൽ സ്ഥാപിക്കുന്നത്. ഗൃഹോപകരണങ്ങൾ, വാഹന സാമഗ്രികൾ, പാക്കേജിങ്, മെഡിക്കൽ ഉപകരണങ്ങൾ, തുണിത്തരങ്ങൾ എന്നിവയുടെ നിർമാണത്തിനാണ് പ്രധാനമായും പോളിപ്രൊപ്പിലീൻ ഉപയോഗിക്കുന്നത്.
കുറഞ്ഞ ചെലവിൽ പോളിപ്രൊപ്പിലീൻ ലഭ്യമാകുന്നതോടെ ഈ മേഖലയിലുള്ള ആഭ്യന്തര വ്യവസായങ്ങളുടെ ഉൽപാദനചെലവ് ഗണ്യമായി കുറയും. പോളിപ്രൊപ്പിലീൻ ഉൽപാദനം വർധിപ്പിക്കുന്നതിലൂടെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും ലക്ഷ്യമിടുന്നുണ്ട്.
ബിപിസിഎൽ കൊച്ചി റിഫൈനറിക്കു സമീപം കിൻഫ്ര നടപ്പാക്കുന്ന പെട്രോകെമിക്കൽ പാർക്കിന്റെ വികസനവും പദ്ധതി പൂർത്തിയാകുന്നതോടെ സാധ്യമാകും. പ്രാദേശിക സമ്പദ്ഘടനയെ വളർത്തുന്നതിനോടൊപ്പം അനേകം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.
3000ലധികം തൊഴിലാളികൾക്ക് പദ്ധതി കാലയളവിൽ തൊഴിൽ ലഭിക്കും. പ്ലാന്റിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ 300 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ബിപിസിഎൽ അറിയിച്ചു. കൊച്ചി റിഫൈനറിയിലെ 34 ഏക്കറിലാണ് പോളിപ്രൊപ്പിലീൻ പ്ലാന്റും അനുബന്ധ സൗകര്യങ്ങൾ ഒരുങ്ങുന്നത്.
കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മുൻകേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ഹൈബി ഈഡൻ എംപി എന്നിവർ പങ്കെടുത്തു.






