
തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊച്ചിയില്‍ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയില്‍ അവതരിപ്പിച്ച 1,211 കോടി രൂപയുടെ നാല് നിക്ഷേപ പദ്ധതികള്‍ക്ക് തുടക്കമായി. 2,675 കോടിയുടെ എട്ട് പദ്ധതികള്‍ക്ക് ഈ മാസം തറക്കല്ലിടുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ റസിഡൻഷ്യല്‍ അപ്പാർട്ട്‌മെന്റ് ആൻഡ് ഹോസ്പിറ്റല്‍ (300 കോടി), പോസിറ്റീവ് ചിപ്പ് ബോർഡ്സ് (51 കോടി), എം. എസ് വുഡ് അലയൻസ് പാർക്ക് (60 കോടി), ഡൈനിമേറ്റഡ് (800 കോടി) എന്നിവയ്ക്കാണ് തുടക്കമായത്.
കല്യാണ്‍ സില്‍ക്സ്, അത്താച്ചി, സതർലാൻഡ്, ഗാഷ സ്റ്റീല്‍സ്, കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയൻസസ്, ഡെല്‍റ്റ അഗ്രഗേറ്റ്സ് ഇൻഡസ്ട്രിയല്‍ പാർക്ക്, ഇന്ദ്രപ്രസ്ഥ, ജിയോജിത് എന്നിവയുടെ പദ്ധതികളാണ് ഈ മാസം ആരംഭിക്കുന്നത്.
ബ്ലൂസ്റ്റാർ, അവിഗ്ന, എയർപോർട്ട് ഗോള്‍ഫ് വ്യൂ ഹോട്ടല്‍, കെ ബോർഡ് റബ്ബർ, കൃഷ്ണ കല മെഡിക്കല്‍ സയൻസസ് എന്നിവരുടെ 1,117 കോടിയുടെ പദ്ധതികള്‍ ജൂണില്‍ ആരംഭിക്കും.
ജെനോം സിറ്റി മാതൃകയില്‍ പുതിയ പദ്ധതി
ലൈഫ് സയൻസ് പാർക്കിലെ 60 ഏക്കറില്‍ ജെനോം സിറ്റി മാതൃകയില്‍ ജെ.വി വെഞ്ച്വേഴ്സ് 3800 കോടി രൂപ നിക്ഷേപിക്കുന്ന പദ്ധതിക്കും ഉടൻ തുടക്കമാകും.
തോന്നക്കല്‍ കിൻഫ്ര പാർക്ക് ഈ മാസവും യൂണിറ്റി മാള്‍ നവംബറിലും ഉദ്ഘാടനം ചെയ്യും.