
ബ്ലാക്ക്‌സ്റ്റോണിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ജെമ്മോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ ഓഹരികള്‍ ഇന്നലെ ലിസ്റ്റ് ചെയ്‌തു. എന്‍എസ്‌ഇയില്‍ ഐപിഒ വിലയായ 417 രൂപയില്‍ നിന്നും 22.3 ശതമാനം ഉയര്‍ന്ന് 510 രൂപയിലാണ് വ്യാപാരം തുടങ്ങിയത്.
ബിഎസ്‌ഇയില്‍ ലിസ്റ്റ് ചെയ്‌തത് 505 രൂപയിലാണ്. പ്രതീക്ഷിച്ച ലിസ്റ്റിംഗ് നേട്ടം നല്‍കാന്‍ ഇന്റര്‍നാഷണല്‍ ജെമ്മോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് സാധിച്ചില്ല. 38 ശതമാനമായിരുന്നു ഗ്രേ മാര്‍ക്കറ്റില്‍ ഈ ഐപിഒയുടെ പ്രീമിയം.
ലിസ്റ്റിംഗിനു ശേഷം എന്‍എസ്‌ഇയില്‍ ഓഹരി വില 525 രൂപ വരെ ഉയര്‍ന്നെങ്കിലും പിന്നീട് 472.10 രൂപ വരെ ഇടിയുകയും ചെയ്‌തു. ഡിസംബര്‍ 13 മുതല്‍ 17 വരെയാണ് ഇന്റര്‍നാഷണല്‍ ജെമ്മോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ ഐപിഒയുടെ സബ്‌സ്‌ക്രിപ്‌ഷന്‍ നടന്നിരുന്നത്.
മികച്ച പ്രതികരണമാണ് ഐപിഒയ്‌ക്ക് നിക്ഷേപകരില്‍ നിന്നും ലഭിച്ചത്. 35.48 മടങ്ങാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്. 4225 കോടി രൂപയാണ് ഐപിഒ വഴി സമാഹരിച്ചത്. 1475 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 2750 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്) ഉള്‍പ്പെട്ടതായിരുന്നു ഐപിഒ.
വജ്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും കല്ലുകള്‍ക്കുമുള്ള സര്‍ട്ടിഫിക്കേഷന്‍ സംബന്ധമായ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് ഇന്റര്‍നാഷണല്‍ ജെമ്മോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. ഐജിഐ ബെല്‍ജിയം ഗ്രൂപ്പും ഐജിഐ നെതര്‍ലാന്റ്‌സ് ഗ്രൂപ്പും ഏറ്റെടുക്കുന്നതിനുള്ള പണം നല്‍കുന്നതിനും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുക വിനിയോഗിക്കും. ആഗോള വിപണിയിലെ പ്രമുഖ സര്‍ട്ടിഫിയര്‍ ആയ ഐജിഐ ഗ്രൂപ്പിന്റെ ഭാഗമാണ് ഐജിഐ ഇന്ത്യ.
2023ല്‍ കമ്പനി 648.62 കോടി രൂപ വരുമാനം കൈവരിച്ചു. ലാഭം 547.73 കോടി രൂപയാണ്. 2023 സെപ്‌റ്റംബര്‍ വരെയുള്ള ഒന്‍പത് മാസ കാലയളവില്‍ വരുമാനം 619.49 കോടി രൂപയും ലാഭം 329.06 കോടി രൂപയുമാണ്.