
ഓഹരി വിപണി മുന്നേറ്റം ശക്തമാക്കിയതോടെ കമ്പനികൾ പബ്ലിക് ഇഷ്യു നടത്തുന്നതിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുന്നു. ഈയാഴ്ച രണ്ട് ഐപിഒകൾ വിപണിയിൽ എത്തുന്നതിനു പിന്നാലെ അടുത്തയാഴ്ച നാല് കമ്പനികളുടെ പബ്ലിക് ഇഷ്യുവിനു കൂടി തുടക്കമിടും.
സ്കോളേഴ്സ് ബാംഗ്ലൂർ, ഏജീസ് വൊപാക്ക് ടെർമിനൽസ്, ആരിസ് ഇൻഫ്രാ സൊല്യൂഷൻസ്, സ്കോഡ ട്യൂബ്സ് എന്നീ കമ്പനികളുടെ ഐപിഒകളാണ് അടുത്ത ആഴ്ച വിപണിയിൽ എത്തുന്നത്. ഈയാഴ്ച രണ്ട് മെയിൻ ബോർഡ് ഐപിഒകളാണ് വിപണിയിലെത്തുന്നത്.
ബൊരാനാ വീവ്സിന്റെ ഐപിഒ തുടങ്ങി. ബെൽറൈസ് ഇൻഡസ്ട്രീസിന്റെ ഐപിഒ മെയ് 21നു തുടങ്ങും.
ഈ ആറ് ഐപിഒകൾ മൊത്തം 11,669 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്തയാഴ്ച ഐപിഒ നടത്തുന്ന കമ്പനികൾ ഇഷ്യു വിലയും മറ്റ് വിശദാംശങ്ങളും ഈയാഴ്ച പ്രഖ്യാപിക്കും. 2025ൽ ഇതുവരെ 10 കമ്പനികൾ മാത്രമാണ് ലിസ്റ്റ് ചെയ്തത്.
ഓഹരി വിപണിയിലെ കടുത്ത ചാഞ്ചാട്ടം കാരണം പല കമ്പനികളും ഐപിഒ മാറ്റിവെക്കുകയായിരുന്നു. 2024ൽ 91 കമ്പനികൾ ഐപിഒ വഴി 1.16 ലക്ഷം കോടി രൂപയാണ് സമാഹരിച്ചത്.
ഈ വർഷം ഇതുവരെ 57 കമ്പനികൾക്ക് പബ്ലിക് ഇഷ്യു നടത്താനുള്ള അനുമതി സെബിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. 74 കമ്പനികള്‍ പബ്ലിക് ഇഷ്യുവിനുള്ള അനുമതി തേടി സെബിയ്‌ക്ക് രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. 2025ല്‍ ഐപിഒ നടത്താന്‍ തീരുമാനിച്ച പല കമ്പനികളും ലിസ്റ്റിംഗ് പദ്ധതികള്‍ മാറ്റിവെച്ചു.
വിപണിയിലെ 30,000 കോടി രൂപയുടെ ഐപിഒകള്‍ മാറ്റിവെച്ചതായാണ് അനലിസ്റ്റുകള്‍ കണക്കാക്കുന്നത്. ഓഹരികളിലെ തുടര്‍ച്ചയായ ഇടിവ്, നിക്ഷേപകരുടെ താല്‍പ്പര്യ കുറവ്, ഗ്രേ മാര്‍ക്കറ്റ് പ്രീമിയം കുത്തനെ കുറയുന്ന പ്രവണത, ഈയിടെ ലിസ്റ്റ് ചെയ്‌ത ചില ഓഹരികളുടെ ദുര്‍ബലമായ പ്രകടനം എന്നിവയെല്ലാം കഴിഞ്ഞ മാസങ്ങളിൽ ഐപിഒ വിപണിയെ പ്രതികൂലമായി ബാധിച്ചു.
അതേസമയം പ്രാഥമിക വിപണിയിൽ വീണ്ടും ഉണർവുണ്ടായതോടെ ഐപിഒ വിപണിയിലെ മാന്ദ്യവും മാറുകയാണ്. പുതിയ ഐപിഒകളുടെ ഗ്രേ മാർക്കറ്റ് പ്രീമിയവും മെച്ചപ്പെട്ടിട്ടുണ്ട്.