
മുംബൈ: രാജ്യത്തെ കടപ്പത്ര വിപണിയിൽനിന്ന് വൻതോതിൽ പണം പിൻവലിച്ച് വിദേശ നിക്ഷേപകർ. ക്ലിയറിങ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം ഡിസംബറിൽ ഇതുവരെ 14,300 കോടി രൂപയുടെ ബോണ്ടുകളാണ് വിറ്റഴിച്ചത്.
സർക്കാർ ബോണ്ടുകളിൽ നിയന്ത്രണങ്ങളില്ലാതെ നിക്ഷേപം നടത്താൻ 2020ൽ വിദേശികൾക്ക് അനുമതി നൽകിയതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ വില്പനയാണ് ഇപ്പോഴുണ്ടായിട്ടുള്ളത്.
രൂപയുടെ മൂല്യമിടിവ്
രൂപയുടെ മൂല്യത്തകർച്ചയാണ് വിദേശികളെ പ്രധാനമായും വില്പനയ്ക്ക് പ്രേരിപ്പിച്ചത്. രൂപയുടെ മൂല്യം 91 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തിയിരുന്നു. കേന്ദ്ര ബാങ്കിന്റെ ഇടപെടലുകളെ തുടർന്നാണ് പിന്നീട് സ്ഥിതി മെച്ചപ്പെട്ടത്. രൂപയുടെ മൂല്യത്തകർച്ച മൂലം ആദായത്തിൽ ഇടിവുണ്ടായതാണ് വൻതോതിൽ വിറ്റൊഴിയാൻ വിദേശികളെ പ്രേരിപ്പിച്ചത്.
സാമ്പത്തിക നയങ്ങൾ
രൂപയുടെ മൂല്യത്തകർച്ചക്ക് പുറമെ മറ്റ് ഘടകങ്ങളും വിദേശികളെ ബോണ്ടുകൾ വിറ്റൊഴിയാൻ പ്രേരിപ്പിച്ചു. റിസർവ് ബാങ്ക് ഇനി നിരക്ക് കുറച്ചേക്കില്ലെന്ന സൂചനയാണ് അതിൽ പ്രധാനം. സംസ്ഥാനങ്ങൾ വൻതോതിൽ കടപ്പത്രങ്ങൾ പുറത്തിറക്കിയതും ബോണ്ട് വിപണിയിൽ സമ്മർദത്തിന് കാരണമായി.
അടുത്ത വർഷം പണപ്പെരുപ്പം ഉയർന്നേക്കാമെന്ന ആർബിഐയുടെ നിരീക്ഷണം നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു. വർഷാവസാനത്തെ ലാഭമെടുപ്പിന്റെ ഭാഗമായുള്ള വില്പനയും വിപണിയിൽ പ്രകടമായി.
വില്പന തുടരുമോ?
വരും മാസങ്ങളിലും പിൻവലിക്കൽ തുടർന്നേക്കാമെന്നാണ് വിലയിരുത്തൽ. ഉയർന്ന ആദായം തേടി നിക്ഷേപകർ മറ്റ് രാജ്യങ്ങളിലേക്ക് പോയേക്കാം. കറൻസി മൂല്യം കൂടാനിടയുള്ള രാജ്യങ്ങളാകും ലക്ഷ്യം.
ഏറെക്കാലമായി കാത്തിരിക്കുന്ന യുഎസ്-ഇന്ത്യ വ്യാപാര കരാർ യാഥാർഥ്യമായാൽ രൂപയുടെ മൂല്യത്തിൽ മുന്നേറ്റം പ്രതീക്ഷിക്കാം. അങ്ങനെയെങ്കിൽ കടപ്പത്ര വിപണി പ്രതാപം തിരിച്ചുപിടിച്ചേക്കാം.






