
യുഎസ്-ഇറാൻ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഇന്ത്യൻ വിപണിയിൽ നിന്ന് പിൻമാറി വിദേശ സ്ഥാപന നിക്ഷേപകർ. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 8,200 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് പിൻവലിച്ചത്. ഏപ്രിലിൽ ഇതുവരെ 46,149 കോടി രൂപയാണ് പിൻവലിച്ചത്. ബുധനാഴ്ചയും വ്യാഴാഴ്ചയുമായാണ് വിദേശ സ്ഥാപനനിക്ഷേപകർ 8,000 കോടി രൂപയിലധികം മൂല്യമുള്ള ഓഹരികൾ വിറ്റഴിച്ചത്.
മൂല്യമിടിഞ്ഞ് നിഫ്റ്റിനിഫ്റ്റിയുടെ മൂല്യത്തിലെ ഇടിവും നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. യുഎസ്-ഇറാൻ യുദ്ധം വിപണിയെ ബാധിച്ചു.
രൂപയുടെ ബലഹീനതയും ആശങ്കയ്ക്ക് പ്രധാന കാരണമാണ്. എഫ്‌പിഐ റിട്ടേൺ കുറയാൻ ഇത് കാരണമാകുന്നുണ്ട്. 2026 ൽ കൂടുതൽ വളർച്ചാ സാധ്യതയുള്ള വിപണികളിലേക്ക് നിക്ഷേപം മാറ്റുകയാണ് വിദേശ നിക്ഷേപകർ. വരുമാന വളർച്ചാ സാധ്യത വളരെ കൂടുതലുള്ള ദക്ഷിണ കൊറിയ, തായ്‌വാൻ പോലുള്ള മറ്റ് വിപണികളിലേക്കാണ് നിക്ഷേപം മാറ്റുന്നത്. ഇന്ത്യയുടെ കഴിഞ്ഞ 12 മാസത്തെ ഓഹരി വിപണി പ്രകടനം ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണെന്ന് മോർഗൻ സ്റ്റാൻലി ചൂണ്ടിക്കാട്ടുന്നു.
ഉയർന്നു വരുന്ന പശ്ചിമേഷ്യൻ സംഘർഷം, വർദ്ധിച്ചുവരുന്ന അസംസ്കൃത എണ്ണവില, രൂപയുടെ തുടർച്ചയായുള്ള മൂല്യത്തകർച്ച എന്നിവ തന്നെയാണ് വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികൾ വിറ്റഴിക്കാൻ കാരണം. ഏപ്രിലിലെ ആദ്യ രണ്ട് ട്രേഡിങ് സെഷനുകളിൽ മാത്രം 19,837 കോടി രൂപ പിൻവലിച്ചിരുന്നു.മാർച്ചിൽ ആഭ്യന്തര ഓഹരികളിൽ നിന്ന് 1.17 ലക്ഷം കോടി രൂപ പിൻവലിച്ചിരുന്നു.
ഫെബ്രുവരിയിൽ 17 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ നിക്ഷേപം എത്തിയതിന് ശേഷമായിരുന്നു ഈ റെക്കോഡ് പിൻവലിക്കൽ.






