എണ്ണ ലഭ്യതയിൽ ഇന്ത്യ സുരക്ഷിതമെന്ന് പ്രധാനമന്ത്രി; കൈവശമുള്ളത് 53 ലക്ഷം മെട്രിക് ടൺ എണ്ണ, 41 രാജ്യങ്ങളിൽനിന്ന് ഇറക്കുമതിവിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി കേന്ദ്രം പിൻവലിച്ചുക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കും

വിദേശ നാണയ ശേഖരം കുതിച്ചുയരുന്നു

കൊച്ചി: ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങള്‍ക്കിടെ ഇന്ത്യയുടെ വിദേശ നാണയ ശേഖരം ഏഴ് മാസത്തെ ഉയർന്ന തലമായ 69,060 കോടി ഡോളറിലെത്തി. മേയ് ഒൻപതിന് അവസാനിച്ച വാരത്തില്‍ വിദേശ നാണയ ശേഖരത്തില്‍ 460 കോടി ഡോളറിന്റെ വർദ്ധനയാണുണ്ടായത്.

മുൻവാരം വിദേശ നാണയ ശേഖരം 68,600 കോടി ഡോളറായിരുന്നു. റിസർവ് ബാങ്കിന്റെ കൈവശമുള്ള വിദേശ നാണയങ്ങളുടെ മൂല്യം അവലോകന കാലയളവില്‍ 58,137 കോടി ഡോളറായി ഉയർന്നു.

ഡോളർ, പൗണ്ട്, യൂറോ, യെൻ തുടങ്ങിയവയുടെ മൂല്യത്തിലെ വർദ്ധനയാണ് വിദേശ നാണയ ശേഖരം ഉയർത്താൻ സഹായകമായത്.

കഴിഞ്ഞ വർഷം സെപ്തംബറില്‍ രേഖപ്പെടുത്തിയ 70,489 കോടി ഡോളറാണ് ഇന്ത്യയുടെ റെക്കാഡ് വിദേശ നാണയ ശേഖരം. മേയ് രണ്ടാം വാരത്തില്‍ ഇന്ത്യയുടെ സ്വർണ ശേഖരത്തിന്റെ മൂല്യം 8,633 കോടി ഡോളറാണ്.

അവലോകന കാലയളവില്‍ സ്വർണത്തിന്റെ മൂല്യത്തില്‍ 451 കോടി ഡോളറിന്റെ വർദ്ധനയുണ്ടായി. ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വം കണക്കിലെടുത്ത് റിസർവ് ബാങ്ക് സുരക്ഷിത മേഖലയായ സ്വർണത്തില്‍ അധിക നിക്ഷേപം നടത്തിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

രൂപയുടെ മൂല്യത്തകർച്ച നിയന്ത്രിക്കാൻ പൊതു മേഖല ബാങ്കുകള്‍ വഴി വിപണിയില്‍ നിന്ന് ഡോളർ വാങ്ങിയതും വിദേശ നാണയ ശേഖരം കൂടാൻ കാരണമായി.

X
Top