
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് അതിന്റെ ഫോളോ-അപ്പ് ഓഫറിംഗ് പിന്‍വലിച്ചിട്ടും, വിദേശനാണ്യ കരുതല്‍ ശേഖരം 8 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു. ആഗോളതലത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായ മാറ്റമില്ലാതെ തുടരുന്നുവെന്നാണ് ഇത് തെളിയിക്കുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. മുംബൈയില്‍ ബജറ്റാനന്തരം മാധ്യമങ്ങളെ കാണുകയായിരുന്നു അവര്‍.
”എഫ്പിഒകള്‍ (ഫോളോ-ഓണ്‍ പബ്ലിക് ഓഫര്‍) വരുന്നു, പോകുന്നു. വിദേശ നിക്ഷേപകര്‍ വന്നു പോകുന്നു. ഈ ഏറ്റക്കുറച്ചിലുകള്‍ എല്ലാ വിപണിയിലും സംഭവിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ നമ്മുടെ വിദേശനാണ്യ കരുതല്‍ ശേഖരം 8 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു. നമ്മുടെ സമ്പദ്വ്യവസ്ഥയുടെ പ്രതിച്ഛായയെയും അടിസ്ഥാനകാര്യങ്ങളെയും ബാധിച്ചിട്ടില്ലെന്ന് ഇത് തെളിയിക്കുന്നു, ”അവര്‍ പറഞ്ഞു.
ജനുവരി 27ന് അവസാനിച്ച ആഴ്ചയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 576.76 ബില്യണ്‍ ഡോളറായിരുന്നുവെന്ന് സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ചയിലെ ഡാറ്റ ഇതുവരെ അപ്ഡേറ്റ് ചെയ്തിട്ടില്ല.
ജനുവരി 24 ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം, അദാനി ഗ്രൂപ്പിന് ഏകദേശം 117 ബില്യണ്‍ ഡോളര്‍ വിപണി മൂലധനം നഷ്ടപ്പെട്ടിട്ടുണ്ട്.. ഫെബ്രുവരി ഒന്നിന് അദാനി എന്റര്‍പ്രൈസസിന്റെ പൂര്‍ണ്ണമായി സബ്സ്‌ക്രൈബ് ചെയ്ത 20,000 കോടി രൂപയുടെ എഫ്പിഒ പിന്‍വലിച്ചു. ഇതോടെ ഓഹരി വില്‍പന രൂക്ഷമായി.
യുഎസ് ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ തകര്‍ച്ച നേരിട്ടിരുന്നു. ആഗോള നിക്ഷേപകര്‍ പണം പിന്‍വലിക്കാനും നിക്ഷേപം നിര്‍ത്തിവയ്ക്കാനും തയ്യാറായി. എന്നാല്‍ റെഗുലേറ്റര്‍മാര്‍ വിപണികളെ ശരിയായ അവസ്ഥയില്‍ നിലനിര്‍ത്തിയിട്ടുണ്ടെന്ന് ധനമന്ത്രി പറയുന്നു.