
കൊച്ചി: വിമാന ടിക്കറ്റുകളുടെ നിരക്ക് ഗണ്യമായി കുറയാൻ സാദ്ധ്യത തെളിയുന്നു. ഇന്ധന വിലയിലുണ്ടായ വൻ വർദ്ധനയുടെ പശ്ചാത്തലത്തിൽ വിമാന കമ്പനികൾ മൂന്ന് മാസം മുമ്പ് ഏർപ്പെടുത്തിയ അധിക ചാർജ് എടുത്തുകളയാൻ തീരുമാനിച്ചതാണ് യാത്രക്കാർക്ക് അനുഗ്രഹമാകുന്നത്.
രാജ്യത്തെ മുൻനിര ബഡ്ജറ്റ് എയർലൈനായ ഇൻഡിഗോയാണ് ഇക്കാര്യത്തിൽ ആദ്യ നീക്കം നടത്തിയത്. വിമാന ഇന്ധന വിലയിലുണ്ടായ കുറവ് കണക്കിലെടുത്ത് ഫ്യൂവൽ ചാർജ് ഒഴിവാക്കുകയാണെന്ന് ഇൻഡിഗോ വ്യക്തമാക്കി.
രാജ്യാന്തര, ആഭ്യന്തര സർവീസുകളിലെ ടിക്കറ്റ് നിരക്കിൽ ഇതോടെ കുറവുണ്ടാകും. രാജ്യത്തെ മറ്റ് മുൻനിര വിമാന കമ്പനികളും ഇന്ധന ചാർജ് വരുംദിവസങ്ങളിൽ ഒഴിവാക്കുമെന്നാണ് കരുതുന്നത്.
അഞ്ഞൂറ് മുതൽ 3,500 കിലോമീറ്റർ വരെ ദൈർഘ്യമുള്ള ദൂരങ്ങളിൽ ടിക്കറ്റിന് 300 രൂപ മുതൽ 1,000 രൂപ വരെ ഇന്ധന സർച്ചാർജാണ് കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഏർപ്പെടുത്തിയത്.