
ന്യൂഡൽഹി: ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഫിച്ച് റേറ്റിങ്. വളര്‍ച്ച സാധ്യത 6.4 ശതമാനമാക്കി. ചൈനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യ ശക്തമായ മുന്നേറ്റം നടത്തുമെന്നും പ്രവചനം.
മുന്‍ പ്രവചനം 6.2 ശതമാനമായിരുന്നു. ഇതിലാണ് നിലവില്‍ വ്യത്യാസം വരുത്തിയിരിക്കുന്നത്. സമീപ വര്‍ഷങ്ങളില്‍ ഇന്ത്യയുടെ തൊഴില്‍ ശക്തി പങ്കാളിത്ത നിരക്കില്‍ കുത്തനെ വര്‍ധനയുണ്ടായി, ഈ പശ്ചാത്തലത്തിലാണ് അനുമാനത്തില്‍ മാറ്റം വരുത്തിയത്.
എമര്‍ജിങ് മാര്‍ക്കറ്റുകളിലെ 10 വര്‍ഷ ജിഡിപി പ്രവചനവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി കാരണം മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ ഇടിവുണ്ടാവാം. എങ്കിലും ഇത് ശരാശരി മുന്നേറ്റമായ 1.5 ശതമാനത്തില്‍ തന്നെ തുടരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് തിരിച്ചുവരവ് സാധ്യമാക്കിയത് സ്വകാര്യ, സര്‍ക്കാര്‍ മേഖലയില്‍ ഉണ്ടായ നിക്ഷേപവും കാര്‍ഷികരംഗത്ത് നിന്നുളള വരുമാനവും ആണെന്നാണ് ഫിച്ച് പറയുന്നത് അതേസമയം ചൈനയുടെ വളര്‍ച്ച 4.6 ശതമാനത്തില്‍ നിന്ന് 4.3 ശതമാനമായി കുറച്ചിട്ടുണ്ട്.