
മുംബൈ: കഴിഞ്ഞ 8 സെഷനുകളില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വിറ്റഴിച്ചത് 1 ബില്ല്യണ്‍ ഡോളറിന്റെ ഓഹരികള്‍. അടുത്തിടെയുണ്ടായ ഉയര്‍ന്ന വില്‍പനയാണിത്. മാന്ദ്യഭീതിയും ഡോളറിന്റെ ഉയര്‍ച്ചയുമാണ് എഫ്‌ഐഐ പിന്‍മാറ്റത്തിന് കാരണമാകുന്നത്.
നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം സെപ്റ്റംബര്‍ 23ന് വിദേശ നിക്ഷേപകര്‍ 2899.68 കോടി രൂപയുടെ ഓഹരികള്‍ വില്‍പന നടത്തി. സെപ്റ്റംബര്‍ 14 മുതല്‍ സെപ്റ്റംബര്‍ 22 വരെയുളള ദിവസങ്ങളില്‍ 686.13 മില്യണ്‍ ഡോളര്‍ ഇക്വിറ്റികളാണ് എഫ്‌ഐഐ വിറ്റത്, സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഏഴ് സെഷനുകളില്‍ അഞ്ചിലും അവര്‍ അറ്റവില്‍പ്പനക്കാരായി തുടര്‍ന്നു. ജൂലൈ പകുതിയോടെ എഫ്‌ഐഐകള്‍ വാങ്ങുന്നവരായി മാറിയിരുന്നു. ജൂലൈ പകുതി മുതല്‍ സെപ്റ്റംബര്‍ 13 വരെയുള്ള കാലയളവില്‍ 9.79 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് അവര്‍ നടത്തിയത്.
അതേസമയം 2021 ഒക്ടോബര്‍ മുതല്‍ 2022 ജൂണ്‍ വരെ 34.43 ബില്യണ്‍ ഡോളറിലധികം ആഭ്യന്തര ഇക്വിറ്റികള്‍ വിറ്റഴിക്കുകയും ചെയ്തു. വിദേശനിക്ഷപകര്‍ ആഭ്യന്തര വിപണിയില്‍ തുടരുമോ എന്ന കാര്യത്തില്‍ വിദഗ്ധര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്.
ഉയര്‍ന്ന പലിശനിരക്ക് ഡോളര്‍ സൂചികയെ ഉയര്‍ത്തുന്നതിനാല്‍ വിപണിയില്‍ തകര്‍ച്ച തുടരുമെന്ന് കോടക് ഇക്വിറ്റീസ് പറയുമ്പോള്‍ എണ്ണവില കുറയുന്ന പശ്ചാത്തലത്തില്‍ വിദേശ നിക്ഷേപകര്‍ വാങ്ങല്‍ തുടരുമെന്നാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് അഭിപ്രായം. ആഭ്യന്തര വിപണി താരതമ്യേന ശക്തമായതിനാല്‍ വിദേശ നിക്ഷേപം തുടരും, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് റീട്ടെയ്ല്‍ റിസര്‍ച്ച് തലവന്‍ ദേവര്‍ശ് വക്കില്‍ പറഞ്ഞു.
മേത്ത ഇക്വിറ്റീസിലെ അനലിസ്റ്റായ പ്രശാന്ത് തപ്‌സെയുടെ കാഴ്ചപ്പാടില്‍,ആരോഗ്യകരമായ ജിഎസ്ടി ശേഖരണം, ഉയര്‍ന്ന ജിഡിപി വളര്‍ച്ച, നികുതി പിരിവ്, മികച്ച മണ്‍സൂണ്‍ എന്നിവ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ന മികച്ചതാക്കുന്നു. അതേസമയം എല്ലാ കണ്ണുകളും നിലവില്‍ ആര്‍ബിഐയുടെ മോണിറ്ററി കമ്മിറ്റി മീറ്റിംഗിലേയ്ക്കാണ്.
50 ബിപിഎസ് പോളിസി നിരക്ക് വര്‍ദ്ധനയാണ് പ്രതീക്ഷിക്കുന്നതെന്ന് ബാര്‍ക്ലേസ് ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞു. ചരക്ക് വില കുറയുന്നത് കുറച്ച് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും കര്‍ശനമായ ആഗോള സാമ്പത്തിക സാഹചര്യങ്ങളും ഉയര്‍ന്ന പണപ്പെരുപ്പവും എംപിസിയെ കര്‍ശന തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കും.
അടുത്തയാഴ്ചയാണ് പലിശ നിരക്ക് നിശ്ചയിക്കാനായി ആര്‍ബിഐ മോണിറ്ററി കമ്മിറ്റി യോഗം ചേരുന്നത്.