
ന്യൂഡൽഹി: യുഎസിന്റെ പുതിയ റെമിറ്റൻസ് നികുതി ഇന്ത്യൻ രൂപയ്ക്കും രാജ്യത്തിനാകെയും തിരിച്ചടിയാകുമെന്ന് വിദഗ്ധർ. യുഎസ് പൗരത്വമില്ലാത്തവർ രാജ്യത്തിനു പുറത്തേക്ക് പണമയയ്ക്കുമ്പോൾ 5% നികുതി ഈടാക്കാനാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ ബില്ലിലെ നിർദേശം.
ബിൽ നിയമമായാൽ വിദേശ പണംവരവിൽ കോടികളുടെ നഷ്ടം ഇന്ത്യ നേരിടേണ്ടി വരുമെന്ന് ഗവേഷണ സ്ഥാപനമായ ഗ്ലോബൽ ട്രേഡ് റിസർച് ഇനിഷ്യേറ്റീവ് (ജിടിആർഐ) ചൂണ്ടിക്കാട്ടി. 2023–24ൽ 12,000 കോടി ഡോളറാണ് പ്രവാസിപ്പണമായി ഇന്ത്യയിലെത്തിയത്.
ഇതിന്റെ 28 ശതമാനവും യുഎസിൽ നിന്നായിരുന്നു. പ്രവാസിപ്പണത്തിൽ 15% കുറവുണ്ടായാൽ പോലും 1,200 മുതൽ 1800 കോടി ഡോളറിന്റെ ഇടിവുണ്ടാക്കുമെന്ന് ജിടിആർഐ സ്ഥാപകൻ അജയ് ശ്രീവാസ്തവ പറഞ്ഞു.
പ്രവാസിപ്പണത്തിലെ ഇടിവ് ഇന്ത്യൻ ഫോറിൻ എക്സ്ചേഞ്ച് വിപണിയിൽ ഡോളറിന്റെ ലഭ്യത കുറയ്ക്കും. ഇതു രൂപയ്ക്കു ഭീഷണിയാകും.
പ്രവാസിപ്പണത്തിൽ പെട്ടെന്നുണ്ടാകുന്ന ഇടിവ് കേരളം പോലെയുള്ള സംസ്ഥാനങ്ങളെ കാര്യമായി ബാധിച്ചേക്കുമെന്ന് ജിടിആർഐ ചൂണ്ടിക്കാട്ടി.