
ദില്ലി: ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഐഫോണുകള്‍ക്ക് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഭീഷണി തിരിച്ചടിയാവുക യുഎസിന് തന്നെ.
ഇന്ത്യന്‍ നിര്‍മ്മിത ഐഫോണുകള്‍ക്ക് മേല്‍പ്പറഞ്ഞ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയാലും യുഎസില്‍ അസ്സംബിള്‍ ചെയ്യുന്ന ഐഫോണുകളേക്കാള്‍ നിര്‍മ്മാണച്ചിലവ് ഏറെ കുറവായിരിക്കും എന്നാണ് ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനീഷ്യേറ്റീവിന്‍റെ (GTRI) റിപ്പോര്‍ട്ട്.
ഇന്ത്യയിലും അമേരിക്കയിലും ഐഫോണുകള്‍ അസ്സംബിള്‍ ചെയ്യുന്നതിനുണ്ടാകുന്ന ചിലവിലെ വലിയ അന്തരമാണ് ഇതിന് കാരണം.
ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനീഷ്യേറ്റീവിന്‍റെ നിരീക്ഷണങ്ങള്‍
ട്രംപ് ഭരണകൂടം ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഐഫോണുകള്‍ക്ക് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയാലും ഇന്ത്യന്‍ മെയ്‌ഡ് ഐഫോണുകളുടെ നിര്‍മ്മാണച്ചിലവ് യുഎസില്‍ അസ്സംബിള്‍ ചെയ്യുന്നവയേക്കാള്‍ കുറവായിരിക്കും.
ഇന്ത്യയിലും അമേരിക്കയിലും തൊഴിലാളികളുടെ വേതനത്തില്‍ നിലനില്‍ക്കുന്ന വലിയ അന്തരമാണ് ഇതിന് പ്രധാന കാരണം. ഇന്ത്യയില്‍ ഐഫോണുകള്‍ അസ്സംബിള്‍ ചെയ്യുന്ന ഒരു തൊഴിലാളിക്ക് 230 യുഎസ് ഡോളര്‍ (ഏകദേശം 20,000 ഇന്ത്യന്‍ രൂപ) ആണ് പ്രതിമാസ വേതനമായി നല്‍കുന്നത്.
അതേസമയം കാലിഫോര്‍ണിയ പോലുള്ള അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ തൊഴിലാളികള്‍ക്ക് 2,900 ഡോളര്‍ (ഏകദേശം രണ്ടര ലക്ഷത്തോളം രൂപ) വേതനം മാസംതോറും നല്‍കണം. അതിശക്തമായ വേതന നിയമങ്ങള്‍ യുഎസ് സ്റ്റേറ്റുകളില്‍ ഉള്ളതാണ് ഇതിന് കാരണം.
അതായത്, ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനേക്കാള്‍ 13 മടങ്ങ് ലേബര്‍ കോസ്റ്റ് അമേരിക്കയില്‍ ഐഫോണുകള്‍ അസ്സംബിള്‍ ചെയ്യാനാകും. ഇന്ത്യയില്‍ ഒരു ഐഫോണ്‍ അസ്സംബിള്‍ ചെയ്യണമെങ്കില്‍ 30 യുഎസ് ഡോളറാണ് ചിലവെങ്കില്‍, അമേരിക്കയിലത് 390 ഡോളറാണ് എന്നും ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനീഷ്യേറ്റീവിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആപ്പിള്‍ കമ്പനിയുടെ മുഴുവന്‍ നിര്‍മ്മാണവും അമേരിക്കയിലേക്ക് മാറ്റാന്‍ രണ്ടാംതവണ പ്രസിഡന്‍റായ ശേഷം ഡോണള്‍ഡ് ട്രംപ് ശക്തമായ സമ്മര്‍ദമാണ് ചൊലുത്തുന്നത്. ഇന്ത്യയിൽ അടുത്ത നിർമാണ യൂണിറ്റ് ആരംഭിക്കാനുള്ള ആപ്പിളിന്‍റെ തീരുമാനത്തിനെതിരെ ട്രംപ് അടുത്തിടെ രംഗത്തെത്തിയിരുന്നു.
ട്രംപ് ഭരണകൂടത്തിന്‍റെ സമ്മര്‍ദത്തിന് വഴങ്ങി ആപ്പിള്‍ കമ്പനി ഐഫോണ്‍ നിര്‍മ്മാണം പൂര്‍ണമായും അമേരിക്കയിലേക്ക് മാറ്റിയാല്‍ കമ്പനിയുടെ ലാഭം നിലവിലെ വില അനുസരിച്ച് ഓരോ ഐഫോണിലും 450 ഡോളറില്‍ നിന്ന് 60 ഡോളറായി കുത്തനെ ഇടിയും.
ഇതിനെ മറികടക്കാന്‍ ഐഫോണുകളുടെ വില വര്‍ധിപ്പിക്കാന്‍ ആപ്പിള്‍ നിര്‍ബന്ധിതരാവും. ഇക്കാരണങ്ങളെല്ലാം ഇന്ത്യയെ ഇപ്പോഴും ഐഫോണുകള്‍ നിര്‍മ്മിക്കാന്‍ ഏറ്റവും ഉചിതമായ ഇടങ്ങളിലൊന്നായി മാറ്റുന്നതായി ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനീഷ്യേറ്റീവിന്‍റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.