
മുംബൈ: ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള നിക്ഷേപ വരവിൽ വൻ വർധന. മാർച്ച് മാസത്തിൽ നിക്ഷേപം 56 ശതമാനം വർധിച്ച് 40,450 കോടി രൂപയായി. ഡെറ്റ് ഫണ്ടുകളിൽനിന്നാകട്ടെ 2.94 ലക്ഷം കോടി രൂപ പിൻവലിക്കുകയാണുണ്ടായത്.
ഹൈബ്രിഡ് ഫണ്ടുകളിലും നിക്ഷേപവരവ് കുറഞ്ഞു. മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി(എയുഎം) മുൻമാസത്തെ അപേക്ഷിച്ച് 10 ശതമാനം കുറഞ്ഞ് 73.48 ലക്ഷം കോടിയായി.
ഇക്വിറ്റി ഫണ്ടുകൾ
ഫെബ്രുവരിയിലെ 25,977 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ മാർച്ചിൽ നിക്ഷേപം 40,450 കോടി രൂപയായി ഉയർന്നു (56% വർധന). മുൻവർഷം മാർച്ചിലെ 25,082 കോടി രൂപയെ അപേക്ഷിച്ച് 61 ശതമാനം വളർച്ചയാണിത്.
പ്രധാന വിഭാഗങ്ങൾ:
ഫ്‌ളെക്‌സി ക്യാപ്: 10,054 കോടി രൂപയുടെ നിക്ഷേപവുമായി ഈ വിഭാഗമാണ് മുന്നിൽ. തുടർച്ചയായ രണ്ടാം മാസമാണ് 10,000 കോടിയിലധികം നിക്ഷേപം ഫ്‌ളെക്‌സി ക്യാപിൽ എത്തുന്നത്.
സ്‌മോൾക്യാപ്: 6,263 കോടി രൂപ.
മിഡ്ക്യാപ്: 6,063 കോടി രൂപ.
വാല്യൂ/കോൺട്രാ ഫണ്ടുകളിൽ 196 ശതമാനവും, ഫോക്കസ്ഡ് ഫണ്ടുകളിൽ 169 ശതമാനവും വർധനയുണ്ടായി.
ഇ.എൽ.എസ്.എസ് (ELSS) ഫണ്ടുകളിൽ നിന്ന് 437 കോടി രൂപയും ഡിവിഡന്റ് ഫണ്ടുകളിൽ നിന്ന് 59.21 കോടി രൂപയും പിൻവലിക്കുകയാണുണ്ടായത്.
ഡെറ്റ് ഫണ്ടുകൾ
ഡെറ്റ് ഫണ്ടുകളിൽ നിന്ന് നിക്ഷേപകർ വൻതോതിൽ പണം പിൻവലിച്ചു. 2.94 ലക്ഷം കോടി രൂപ. ഫെബ്രുവരിയിൽ ഈ വിഭാഗത്തിൽ 42,106 കോടി രൂപയുടെ നിക്ഷേപം വന്നിരുന്നു.
ലിക്വിഡ് ഫണ്ടുകൾ: ഏറ്റവും കൂടുതൽ പിൻവലിക്കൽ നടന്നത് ലിക്വിഡ് ഫണ്ടുകളിലാണ് (1.34 ലക്ഷം കോടി രൂപ).
മറ്റ് വിഭാഗങ്ങൾ: ഓവർനൈറ്റ് ഫണ്ടുകളിൽ നിന്ന് 40,227 കോടി രൂപയും മണി മാർക്കറ്റ് ഫണ്ടുകളിൽ നിന്ന് 29,206 കോടി രൂപയും പിൻവലിച്ചു. ക്രെഡിറ്റ് റിസ്‌ക് ഫണ്ടുകളിൽ നിന്ന് താരതമ്യേന കുറഞ്ഞ തുക (329 കോടി രൂപ) മാത്രമാണ് പിൻവലിച്ചത്.
പുതിയ ഫണ്ടുകൾ (NFOs)
മാർച്ചിൽ 24 പുതിയ ഫണ്ട് സ്‌കീമുകൾ വിപണിയിലെത്തി.
ആകെ സമാഹരിച്ച തുക: 3,985 കോടി രൂപ.
എച്ച്.ഡി.എഫ്.സി ക്രിസിൽ-ഐ.ബി.എക്‌സ് ഫിനാൻഷ്യൽ സർവീസസ് 912 മന്ത്‌സ് ഡെറ്റ് ഇൻഡക്‌സ് ഫണ്ട് 755 കോടി രൂപ സമാഹരിച്ച് എൻഎഫ്ഒകളിൽ മുന്നിലെത്തി.
ഡെറ്റ് ഫണ്ടുകളിൽ നിന്ന് വൻതോതിൽ പണം പിൻവലിച്ചത് മ്യൂച്വൽ ഫണ്ടുകളിലെ മൊത്തം ആസ്തിയെ ബാധിച്ചു. മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി(എ.യു.എം) ഫെബ്രുവരിയിലെ 81.77 ലക്ഷം കോടി രൂപയിൽ നിന്ന് മാർച്ചിൽ 73.48 ലക്ഷം കോടി രൂപയായി കുറഞ്ഞു.






