
ന്യൂഡല്‍ഹി: ഇഡി ഇതുവരെ 23,000 കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തിട്ടുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍. പിടിച്ചെടുത്ത തുക സർക്കാർ ഖജനാവില്‍ വെച്ചിട്ടില്ലെന്നും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവർക്കുതന്നെ അത് വിതരണം ചെയ്തെന്നും സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത അറിയിച്ചു.
അതേസമയം, ഇഡി കേസുകളിലെ ശിക്ഷാനിരക്ക് വളരെ കുറവാണെന്ന കാര്യം ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നാല്‍, ഇത് എത്രകാലംകൊണ്ട് പിടിച്ചെടുത്തതാണെന്നും ആരുടേതാണെന്നും ഇഡി വ്യക്തമാക്കിയില്ല.
ഭൂഷണ്‍ പവർ ആൻഡ് സ്റ്റീലിനെ ഏറ്റെടുക്കാനുള്ള ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ പരിഹാരപദ്ധതി തള്ളിയ വിധിക്കെതിരായ പുനഃപരിശോധനാഹർജി പരിഗണിക്കവേയാണ് കേന്ദ്രം ഇക്കാര്യമറിയിച്ചത്. ഇഡി ഇതുവരെ 23,000 കോടി രൂപ കണ്ടെടുത്തിട്ടുണ്ടെന്ന് തുഷാർ മേത്ത അറിയിച്ചപ്പോള്‍, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളിലെ ശിക്ഷാനിരക്ക് എത്രയാണെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ചോദിച്ചു.
രാജ്യത്തെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ ദോഷങ്ങള്‍ കാരണം ശിക്ഷാനിരക്ക് വളരെ കുറവാണെന്ന് തുഷാർ മേത്ത പറഞ്ഞു. കോടതി ശിക്ഷിച്ചില്ലെങ്കില്‍പ്പോലും വിചാരണയ്ക്കായി അവരെ വർഷങ്ങളോളം ജയിലിലിടുന്നതില്‍ നിങ്ങള്‍ വിജയിക്കാറുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
ചില രാഷ്ട്രീയ നേതാക്കളില്‍നിന്ന് ലഭിച്ച പണം എണ്ണുമ്പോള്‍ തങ്ങളുടെ മെഷീൻ കേടുവന്ന സംഭവങ്ങളുണ്ടെന്ന് തുഷാർ മേത്ത അവകാശപ്പെട്ടു.