
ന്യൂഡൽഹി: 1400 ഇലക്ട്രിക് ബസുകൾ വിതരണം ചെയ്യാനുള്ള ടെണ്ടറിൽ നിന്ന് അയോഗ്യത കൽപ്പിച്ചതിനെതിരെ ടാറ്റ മോട്ടോഴ്സ് നൽകിയ ഹരജി സുപ്രീംകോടതി തള്ളി.
പൊതുസ്ഥാപനമായ ബ്രിഹൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് ആണ് 2450 കോടിയുടെ ടെണ്ടറിൽ നിന്ന് ടാറ്റയെ ഒഴിവാക്കിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള ഈവി ട്രാൻസ് പ്രൈവറ്റ് ലിമിറ്റഡിനാണ് ടെണ്ടർ നൽകിയത്. ഈ തീരുമാനം കോടതി ശരിവെച്ചു.
നേരത്തെ, ഇ-ബസുകൾ നൽകുന്നതിനായി പുതിയ ടെണ്ടർ വിളിക്കാൻ മുംബൈ ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ബ്രിഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ടും ഈവി ട്രാൻസ് പ്രൈവറ്റ് ലിമിറ്റഡും സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചിരുന്നു.
കോടതി ഉത്തരവിൽ ടാറ്റ മോട്ടോഴ്സ് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. അതേസമയം, ഓഹരി വിപണിയിൽ ടാറ്റ മോട്ടോഴ്സ് കുതിപ്പ് നടത്തി. 3.25 ശതമാനം വർധിച്ച് 524.95ലാണ് ക്ലോസ് ചെയ്തത്.






