
ന്യൂഡല്ഹി: പാര്ലമെന്റ് പാസാക്കിയ ഡിജിറ്റല് ഡാറ്റാ പ്രൊട്ടക്ഷന് ബില്ലിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ഇതോടെ ബില് ഔദ്യോഗികമായി രാജ്യത്തെ നിയമമായി മാറി.
ഇന്ത്യയിലെ ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കുക എന്നതാണ് ഡിജിറ്റല് പേഴ്സണല് ഡാറ്റ പ്രൊട്ടക്ഷന് നിയമത്തിന്റെ ലക്ഷ്യം. ജനങ്ങളുടെ വ്യക്തിഗത വിവരങ്ങള് ദുരുപയോഗം ചെയ്യുന്നതിനും അതിന് സംരക്ഷണം നല്കുന്നതില് പരാജയപ്പെടുന്നതിനും 250 കോടി രൂപ വരെ പിഴ ശിക്ഷയാണ് നിയമം അനുശാസിക്കുന്നത്.
രാജ്യത്ത് പ്രവര്ത്തിക്കുന്ന ഇന്റര്നെറ്റ് അധിഷ്ഠിത സേവനങ്ങള് ഈ നിയമം പാലിക്കാന് ബാധ്യസ്ഥരാണ്. വിവരച്ചോര്ച്ചയുണ്ടായാല് അക്കാര്യം യഥാസമയം ഡാറ്റാ പ്രൊട്ടക്ഷന് ബോര്ഡിനെയും ബാധിക്കപ്പെട്ട വ്യക്തികളേയും അറിയിച്ചിരിക്കണം.
ഓഗസ്റ്റ് ഏഴിന് ലോക്സഭയുടെ അനുമതി ലഭിച്ച ബില്ല് ഓഗസ്റ്റ് ഒമ്പതിനാണ് രാജ്യസഭ പാസാക്കിയത്. രാഷ്ട്രപതിയുടെ അനുമതി ലഭിച്ച പുതിയ നിയമം പത്ത് മാസം കൊണ്ടാണ് നടപ്പിലാക്കുക.
ഈ നിയമത്തിലെ ചട്ടങ്ങള് അനുസരിച്ച് മാത്രമേ സ്ഥാപനങ്ങള്ക്ക് ഇന്ത്യയിലെ ജനങ്ങളുടെ വ്യക്തി വിവരങ്ങള് കൈകാര്യം ചെയ്യാനും ശേഖരിക്കാനും സാധിക്കുകയുള്ളൂ.
സ്വകാര്യ ഡേറ്റ പരിരക്ഷിക്കാനുള്ള സാധാരണക്കാരുടെ അവകാശവും നിയമപരമായ ആവശ്യങ്ങള്ക്കായി സര്ക്കാര് ഏജന്സികള്ക്ക് ഉള്പ്പെടെ വ്യക്തിഗത ഡേറ്റ ഉപയോഗിക്കാനുള്ള അനുമതിയും അംഗീകരിക്കുന്നതാണ് പുതിയ നിയമം.
വിവരചോര്ച്ച, വ്യക്തിവിവരങ്ങളുടെ ദുരുപയോഗം പോലുള്ള വിഷയങ്ങളില് ബാധിക്കപ്പെട്ട വ്യക്തികള്ക്ക് കോടതിയെ സമീപിച്ച് നഷ്ടപരിഹാരം തേടാനും നിയമത്തിന്റെ പിന്ബലത്തില് സാധിക്കും.






