
തൃശൂർ ആസ്ഥാനമായ ധനലക്ഷ്മി ബാങ്ക് പുറത്തുവിട്ട നടപ്പുവർഷത്തെ (2025-26) ആദ്യപാദമായ ഏപ്രിൽ-ജൂണിലെ പ്രാഥമിക ബിസിനസ് വളർച്ചാക്കണക്കുകൾ പ്രകാരം ബാങ്കിന്റെ മൊത്തം ബിസിനസ് മുൻവർഷത്തെ സമാനപാദത്തിലെ 25,084 കോടി രൂപയിൽ നിന്നുയർന്ന് 29,054 കോടി രൂപയായി; വളർച്ച 15.8%.
മൊത്തം നിക്ഷേപം 14,441 കോടി രൂപയിൽ നിന്ന് 14.7% ഉയർന്ന് 16,570 കോടി രൂപയുമായെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ബാങ്ക് വ്യക്തമാക്കി. കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് (കാസ) നിക്ഷേപം 4,504 കോടി രൂപയിൽ നിന്ന് 4,675 കോടി രൂപയായതും നേട്ടമാണ്. 3.8 ശതമാനമാണ് വർധന.
മൊത്തം വായ്പകൾ 17.3% മെച്ചപ്പെട്ട് 12,484 കോടി രൂപയിലെത്തി. മുൻവർഷത്തെ സമാനപാദത്തിൽ ഇതു 10,643 കോടി രൂപയായിരുന്നു. സ്വർണപ്പണയ വായ്പകൾ 3,151 കോടി രൂപയിൽ നിന്ന് 4,039 കോടി രൂപയിലേക്ക് ഉയർന്നതാണ് ശ്രദ്ധേയനേട്ടം. 28.1 ശതമാനമാണ് വളർച്ച.
മൊത്തം ബിസിനസ്, വായ്പ, നിക്ഷേപം, കാസ, സ്വർണപ്പണയ വായ്പ എന്നിവയിലെല്ലാം ഇക്കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തെ അപേക്ഷിച്ചും മികച്ച വളർച്ച നേടാൻ ബാങ്കിനു കഴിഞ്ഞു.
നിഷ്ക്രിയ ആസ്തി (എൻപിഎ) നിയന്ത്രിച്ച്, ഗുണനിലവാരമുള്ള വായ്പകളിൽ ശ്രദ്ധയൂന്നിയാണ് നിലവിൽ ബാങ്കിന്റെ പ്രവർത്തനം. കൂടുതൽ പരിഗണന നൽകുന്ന ഗോൾഡ് ലോൺ വിഭാഗത്തിൽ വളർച്ച മെച്ചപ്പെടുത്താനായതും ബാങ്കിനു നേട്ടമായി.