
തിരുവനന്തപുരം: കോഴിക്കോട്-വയനാട് നിർദിഷ്ട നാലുവരി തുരങ്കപാത നിർമാണ പ്രവൃത്തി ഈമാസം 31-ന് ഉദ്ഘാടനം ചെയ്യും. പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫേയസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. ഓഗസ്റ്റ് 31-ന് വൈകുന്നേരമാണ് ഉദ്ഘാടനം നടക്കുക.
കോഴിക്കോട് ജില്ലയിലെ ആനക്കാംപെയിലിൽ നിന്ന് 22 കിലോമീറ്റർ യാത്രചെയ്താൽ വയനാട്ടിലെ മേപ്പാടിയിലെത്താൻ സഹായിക്കുന്നതാണ് നാലുവരി തുരങ്കപാത. താമരശ്ശേരി ചുരത്തിന് ബദലായുള്ള തുരങ്കപാത പൂർത്തിയാകുന്നതോടെ വയനാട്ടിലേക്കും തിരിച്ചുമുള്ള യാത്രദുരിതത്തിന് വിരാമമാകും. വിനോദസഞ്ചാര മേഖലയ്ക്കും പാത പുത്തൻ ഉണർവേകും.
താമരശ്ശേരി ചുരത്തിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കുകളും മണ്ണിടിച്ചിലും മറ്റും കൊണ്ടുണ്ടാകുന്ന അപകടങ്ങളും പതിവാണ്. വനപാതയായതിനാൽ ചുരം പാതയുടെ വീതി കൂട്ടുന്നതിനും സംരക്ഷണ പ്രവൃത്തികൾ നടത്തുന്നതിനും വലിയ പരിമിതികളുള്ളതിനാൽ ഈ സാഹചര്യങ്ങൾക്ക് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഒരു മാറ്റവുമില്ല. ഇതിനുള്ള ശാശ്വതമായ പരിഹാരം എന്ന നിലയിലാണ് തുരങ്കപാതയെ വിഭാവനം ചെയ്തിരിക്കുന്നത്.
പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കൊങ്കൺ റെയിൽവേ എന്നിവയുടെ ത്രികക്ഷി കരാറിലാണ് നിർമാണം നടക്കുക. പദ്ധതിക്കുള്ള ടെണ്ടർ നടപടികൾ നേരത്തെ പൂർത്തീകരിച്ചിരുന്നു. ഭോപ്പാലിലുള്ള ദിലിപ് ബിൽഡ്കോൺ, കൊൽക്കത്തയിലുള്ള റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികളാണ് കരാർ ഏറ്റെടുത്തത്.
2134 കോടി രൂപയാണ് പദ്ധതി ചെലവ്. നിർമാണം തുടങ്ങി മൂന്നുവർഷത്തിനകം തുരങ്കപാത പൂർത്തിയാക്കാനാണ് ലക്ഷ്യംവെക്കുന്നത്.
തുരങ്കപാതയ്ക്ക് മേയ് മാസത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്ധസമിതിയുടെ അനുമതി ലഭിച്ചിരുന്നു. 60 ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ധ സമിതി അന്തിമ പാരിസ്ഥിതികാനുമതി നൽകിയത്.
പശ്ചിമമഘട്ട മലനിരകളിലൂടെ കടന്നു പോകുന്ന പാത ജൈവവൈവിധ്യ സമ്പന്നമാണ്. സംരക്ഷണ പട്ടികയിലുള്ള പക്ഷികളുടെയും വന്യമൃഗങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തണമെന്ന് വിദഗ്ധസമിതി നിർദേശം നൽകിയിട്ടുണ്ട്.






