
ബെംഗളൂരു: ചെയർമാൻ സി.ജെ. റോയിയുടെ മരണം നിലവിലുള്ള പദ്ധതികളെ ബാധിക്കില്ലെന്നും കമ്പനിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായിത്തന്നെ തുടരുമെന്നും കോൺഫിഡന്റ് ഗ്രൂപ്പ് എം.ഡി. ടി.എ. ജോസഫ്.
ആദായനികുതിവകുപ്പ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടക്കം കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണ്. ആരെയും കബളിപ്പിച്ചുണ്ടാക്കിയ പണംകൊണ്ടല്ല കമ്പനി പ്രവർത്തിക്കുന്നതെന്നും വീഡിയോ സന്ദേശത്തിൽ ജോസഫ് വ്യക്തമാക്കി.
ബെംഗളൂരുവും കൊച്ചിയും കേന്ദ്രീകരിച്ചാണ് കൂടുതലായും കമ്പനിയുടെ പ്രവർത്തനം. ബെംഗളൂരുവിലെ പ്രവർത്തനങ്ങൾ ചെയർമാൻ റോയിയുടെ നിയന്ത്രണത്തിലും കേരളത്തിലെ പ്രവർത്തനങ്ങൾ എം.ഡിയായ തന്റെ മേൽനോട്ടത്തിലുമാണ് നടന്നുവന്നിരുന്നത്.
ബെംഗളൂരുവിൽ നേരിട്ടുള്ള ഫ്ലാറ്റ് പദ്ധതികൾ കുറവാണ്. സ്ഥലമെടുത്ത് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ച് മറ്റ് ബിൽഡേഴ്‌സിന് കൈമാറുകയും സംയുക്തമായി പദ്ധതികൾ നടപ്പാക്കുകയുമാണ് ചെയ്യുന്നത്.
കേരളത്തിലാണ് നേരിട്ട് ഫ്ലാറ്റുകൾ നിർമിക്കുന്നത്. കഴിഞ്ഞ 15-20 വർഷമായി താനാണ് ഇതിന് നേതൃത്വം നൽകുന്നത്. ഇത് അതേനിലയിൽ തുടരുമെന്നും ജോസഫ് കൂട്ടിച്ചേർത്തു.
സി.ജെ. റോയിയെക്കുറിച്ചും കമ്പനിയെക്കുറിച്ചും അടിസ്ഥാനരഹിതമായ പ്രചാരണം നടത്തുന്നത് അവസാനിപ്പിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.






