
മോസ്കൊ: യുക്രെയ്നുമായുള്ള യുദ്ധവും അതുമൂലം നേരിടുന്ന ഉപരോധങ്ങളും റഷ്യയെ സാമ്പത്തികമായി ഉലയ്ക്കുന്നു. രാജ്യത്ത് നിർമാണ മേഖലയിലെ ഉൾപ്പെടെ നിരവധി കമ്പനികൾ പാപ്പരത്തത്തിന്റെ വക്കിലാണെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുദ്ധ പശ്ചാത്തലത്തിൽ കത്തിക്കയറിയ പണപ്പെരുപ്പത്തിന് കടിഞ്ഞാണിടാൻ റഷ്യൻ കേന്ദ്രബാങ്ക് പലിശനിരക്ക് കുത്തനെ കൂട്ടിയതാണ് പല കമ്പനികൾക്കും തിരിച്ചടിയായത്.
നിർമാണ മേഖലയിലെ ഒട്ടുമിക്ക കമ്പനികളും കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെന്നും ഏത് നിമിഷവും പാപ്പരായേക്കാമെന്നും രാജ്യത്ത് ഈ രംഗത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ നാറ്റ്പ്രോയെക്റ്റ്‍സ്ട്രോയ് മുന്നറിയിപ്പ് നൽകി.
നിർമാണ മേഖലയിലെ പല കമ്പനികളും വായ്പയെടുത്താണ് പദ്ധതികൾക്കുള്ള മൂലധനം കണ്ടെത്തിയിരുന്നത്. പലിശകൊടുത്ത് ഇവയിൽ പലരും പ്രതിസന്ധിയിലായി. തുടങ്ങിവച്ച ഒട്ടേറെ നിർമാണ പദ്ധതികൾ പൂർത്തിയാക്കാൻ ഇനിയും 2-3 വർഷമെടുക്കും.
നിലവിലെ സാഹചര്യത്തിൽ ഈ പദ്ധതികൾ മുടങ്ങാനുള്ള സാധ്യതയുമേറെ. പലിശഭാരം കൂടുതലായതിനാൽ ഈ പദ്ധതികളിൽ നിന്നുള്ള വരുമാനം കമ്പനികൾക്ക് നേട്ടമാകില്ലെന്നും നാറ്റ്പ്രോയെക്റ്റ്‍സ്ട്രോയ് വ്യക്തമാക്കി.