
ആലപ്പുഴ: വെളിച്ചെണ്ണയില്‍ താളിക്കാതെയും കടുകു പൊട്ടിക്കാതെയും മലയാളി കൂട്ടാൻ ഉണ്ടാക്കേണ്ടിവരുമോ? വെളിച്ചെണ്ണവില അനുദിനം കുതിക്കുമ്പോള്‍ ഭക്ഷണപ്രേമികളായ ഓരോ മലയാളിയുടെയും മനസ്സില്‍ ഉയരുന്ന ചോദ്യമാണിത്.
ഈ കുതിപ്പില്‍ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റുകയാണ്. ബുധനാഴ്ച വെളിച്ചെണ്ണ കിലോയ്ക്ക് മൊത്തവില 378 രൂപയായിരുന്നു. ഒരാഴ്ച മുൻപ് 363 രൂപയായിരുന്നു. ഒരാഴ്ചയ്ക്കിടെ 15 രൂപയുടെ വർധന. മില്ലുകളില്‍നിന്നു വാങ്ങുമ്പോള്‍ കിലോയ്ക്ക് 385-390 രൂപ നല്‍കണം. വിലയിലെ ഈ കുതിപ്പില്‍ കീശ കാലിയാകാതെ പാചകം നടക്കില്ലെന്ന അവസ്ഥയാണ്.
പല കുടുംബങ്ങളും മറ്റ് എണ്ണകളിലേക്കു മാറിക്കഴിഞ്ഞു. പാം ഓയിലും സൂര്യകാന്തിയുമാണ് ഉപയോഗിക്കുന്നതെന്ന് ഇവർ പറയുന്നു. രുചി കുറയാമെങ്കിലും എണ്ണതന്നെ ഉപേക്ഷിക്കേണ്ടിവരുന്നതിനെക്കാള്‍ നല്ലതല്ലേ എന്നാണ് അവരുടെ ചോദ്യം.
തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വിലകൂടിയത് ഹോട്ടലുകാരെയും ബാധിച്ചു. താങ്ങാനാകാതെ വരുമ്പോള്‍ ഉപയോഗം കുറയ്ക്കും. അതു സ്വാദിനെ ബാധിക്കും. മറ്റ് എണ്ണകള്‍ ഉപയോഗിച്ചാല്‍ രുചിവ്യത്യാസമുണ്ടാകും. അത് കച്ചവടത്തെ ബാധിക്കും.
മിക്ക കൂട്ടാനും വെളിച്ചെണ്ണ അത്യാവശ്യമാണ്. ചട്നി, ചമ്മന്തി പോലുള്ളവയ്ക്ക് തേങ്ങ വേണം. ഇതെല്ലാം ആശങ്കയാണെന്ന് ഹോട്ടലുടമകള്‍ പറയുന്നു.
വില കുതിച്ചതോടെ മായംകലർന്ന വെളിച്ചെണ്ണയും വ്യാപകമാകുന്നത് പ്രതിസന്ധിയാണ്. മോശം കൊപ്രയില്‍ ആട്ടിയെടുക്കുന്ന ഗുണമില്ലാത്ത വെളിച്ചെണ്ണ നല്ല വെളിച്ചെണ്ണയില്‍ കലർത്തി വില്‍ക്കുന്നവരുണ്ടെന്നും ആക്ഷേപമുണ്ട്.