
കൊച്ചി: കൊച്ചിൻ ഷിപ്പ്‍യാർഡ് ഓഹരികൾ ഇന്നലെ വ്യാപാരം ചെയ്തത് മികച്ച നേട്ടത്തിൽ. എൻഎസ്ഇയിൽ ഒരുവേള 7% ഉയർന്ന് 1,574.50 രൂപവരെ എത്തിയ ഓഹരി, ഉച്ചയ്ക്കു മുൻപത്തെ സെഷനിലുള്ളത് 4.44% നേട്ടവുമായി 1,534.60 രൂപയിലെത്തി. കമ്പനിയുടെ വിപണിമൂല്യം വീണ്ടും 40,000 കോടി രൂപയ്ക്ക് മുകളിൽ എത്തി.
2024 ജൂലൈ എട്ടിന് കുറിച്ച 2,979.45 രൂപയാണ് കൊച്ചിൻ ഷിപ്പ്‍യാർഡ് ഓഹരികളുടെ റെക്കോർഡ് ഉയരം. അന്നു വിപണിമൂല്യം 70,000 കോടി രൂപയ്ക്കും മുകളിലായിരുന്നു. മുത്തൂറ്റ് ഫിനാൻസിന് വെല്ലുവിളി ഉയർത്തി അക്കാലത്ത് കേരളത്തിൽ നിന്നുള്ള ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനിയെന്ന പട്ടവും കപ്പൽശാല ചൂടിയെങ്കിലും പിന്നീട് താഴ്ന്നിറങ്ങി. ലാഭമെടുപ്പ് സമ്മർദമായിരുന്നു തിരിച്ചടിയാണ്.
കൊച്ചിൻ ഷിപ്പ്‍യാർഡ് ഓഹരികൾ വീണ്ടും കുതിപ്പിന്റെ ട്രാക്കിലേക്ക് കടക്കുകയാണോ? കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് പുതിയ ഓർഡർ ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്നലത്തെ മുന്നേറ്റം. ഇന്ത്യൻ നേവിക്കുവേണ്ടി വരുംതലമുറ സർവേ വെസ്സലുകൾ (എൻജിഎസ്‍വി) നിർമിക്കാനുള്ള 5,000 കോടിയുടെ ടെൻഡറിൽ ഏറ്റവും കുറഞ്ഞതുക വാഗ്ദാനം ചെയ്തത് (എൽ1 ബിഡ്ഡർ) കൊച്ചിൻ ഷിപ്പ്‍യാർഡ് ആണ്. അതായത്, ഓർഡർ കൊച്ചിൻ ഷിപ്പ്‍യാർഡിന് തന്നെ ലഭിക്കും.
ഓർഡർ സംബന്ധിച്ച അന്തിമ പ്രഖ്യാപനം വൈകാതെയുണ്ടാകും. നിലവിൽ കൊച്ചിൻ ഷിപ്പ്‍യാർഡിന് ഏതാണ്ട് 20,000 കോടി രൂപയുടെ ഓർഡറുകൾ കൈവശമുണ്ട്. ഏകദേശം 2 ലക്ഷം കോടി രൂപയുടെ ഓർഡറുകൾ ലഭിക്കാനുള്ള സാധ്യതകളും കമ്പനി മുന്നിൽക്കാണുന്നു. ഇക്കഴിഞ്ഞ ഡിസംബർ പാദത്തിൽ കൊച്ചിൻ ഷിപ്പ്‍യാർഡ് 145 കോടി രൂപയുടെ ലാഭവും 1,350 കോടി രൂപയുടെ വരുമാനവും നേടിയിരുന്നു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ ഇന്ത്യാ സന്ദർശനം പൊതുവായി ഇന്നലെ പ്രതിരോധ ഓഹരികൾക്ക് ഉണർവ് സമ്മാനിച്ചിരുന്നു. റഫാൽ വിമാനം വാങ്ങുന്നതടക്കം ഫ്രാൻസുമായി വൻ പ്രതിരോധ കരാറുകളിലേക്ക് ഇന്ത്യ കടന്നേക്കും. 114 റഫാൽ വിമാനങ്ങളാണ് ഇന്ത്യ വാങ്ങുക.
കഴിഞ്ഞ 5 വർഷത്തിനിടെ നിക്ഷേപകർക്ക് 750% നേട്ടം സമ്മാനിച്ച ഓഹരിയാണ് കൊച്ചിൻ ഷിപ്പ്‍യാർഡ്. 527 ശതമാനമാണ് കഴിഞ്ഞ 3 വർഷത്തെ നേട്ടം. കഴിഞ്ഞ ഒരുവർഷത്തിനിടെ ഓഹരി 25% ഉയർന്നു. എന്നാൽ, 2026ൽ ഇതുവരെ ഓഹരി 5% താഴുകയാണ് ചെയ്തത്.






