
തിരുവനന്തപുരം: കെ ഫോൺ പദ്ധതിയുമായി ബന്ധപ്പെട്ട് 83% നിർമാണ ജോലികൾ പൂർത്തിയായെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. പദ്ധതിയുടെ ധനസമ്പാദനം, ഉപഭോക്താക്കൾക്കു സേവനം ലഭ്യമാക്കൽ എന്നിവയ്ക്കുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും രൂപീകരിക്കാൻ സെക്രട്ടറിതല സമിതി രൂപീകരിച്ചിട്ടുണ്ട്.
കെ ഫോൺ കമ്പനിക്കു കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പിൽ നിന്ന് ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ ലൈസൻസും ഇന്റർനെറ്റ് പ്രൊവൈഡർ ലൈസൻസും ലഭ്യമായി. പദ്ധതിക്കായി ഇതുവരെ 476.41 കോടി രൂപ ചെലവഴിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.