
ബീജിംഗ്: റഷ്യ, ഇറാന്‍ എന്നീ രാഷ്ട്രങ്ങളില്‍ നിന്നും അസംസ്‌കൃത എണ്ണ വാങ്ങുന്നത് നിര്‍ത്തണമെന്നും അല്ലാത്ത പക്ഷം 100 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന
യുഎസ് മുന്നറിയിപ്പ് തള്ളി ചൈന. ഭീഷണിയ്ക്ക് മുന്‍പില്‍ മുട്ടുമടക്കില്ലെന്നും രാജ്യത്തിന്റെ പരമാധികാരവും ഊര്‍ജ്ജ പര്യാപ്തതയും സംരക്ഷിക്കുമെന്നും ചൈനീസ് പ്രതിനിധി അറിയിച്ചു. ഭീഷണിയും സമ്മര്‍ദ്ദവും തങ്ങളുടെ മുന്‍പില്‍ വിലപോകില്ല.
ചൈന, ഇന്ത്യ എന്നീ രാഷ്ട്രങ്ങള്‍ എണ്ണവാങ്ങുന്ന ഇനത്തില്‍ ലഭിക്കുന്ന തുകയാണ് റഷ്യ യുക്രൈനെതിരായ യുദ്ധത്തില്‍ ഉപയോഗിക്കുന്നതെന്ന് യുഎസ് ആരോപിക്കുന്നു. ഇരുകക്ഷികള്‍ക്കും സ്വീകാര്യമായ ഒരു വ്യാപാര കരാറിനായി യുഎസും ചൈനയും ചര്‍ച്ചകള്‍ നടത്തി വരുന്ന പശ്ചാത്തലത്തിലാണ് പുതിയ തര്‍ക്കം. യുഎസ് എണ്ണ നയതന്ത്രം ഒരു വിലപേശല്‍ തന്ത്രമാക്കി ഉപയോഗിക്കുമ്പോള്‍ ചൈന കരുതുന്നത് യുഎസുമായുള്ള ഇടപാടില്‍ തങ്ങള്‍ക്ക് മേധാവിത്തമുണ്ടെന്നാണ്.
തങ്ങളേക്കാളേറെ യുഎസിനാണ് വ്യാപാര ഉടമ്പടി ആവശ്യമെന്ന് ചൈന കരുതുന്നു. ലോകത്തെ രണ്ടാമത്തെ വലിയ ജനസംഖ്യയായ ചൈന അവരുടെ ആഭ്യന്തര ആവശ്യങ്ങള്‍ക്കുള്ള എണ്ണയുടെ 70 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.
ഇതില്‍ 80-90 ശതമാനവും ഇറാനില്‍ നിന്നാണ്. അതായത് പ്രതിദിനം ഏകദേശം ഒരു ദശലക്ഷം ബാരല്‍. ഇന്ത്യ കഴിഞ്ഞാല്‍ റഷ്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിപണി ചൈനയാണ്. റഷ്യയില്‍ നിന്നും ഇറാനില്‍ നിന്നും ഡിസ്‌ക്കൗണ്ട് നിരക്കിലാണ് ചൈന എണ്ണ വാങ്ങുന്നത്.