
മുംബൈ: ഇന്ത്യൻ സാമ്പത്തികരംഗത്ത് വൻ ചൈനീസ് കടന്നുകയറ്റം. ഫിനാൻഷൽ ഇന്‍റലിജൻസ് യൂണിറ്റ് ( എഫ് ഐയു) ഉൾപ്പെടെയുള്ള രാജ്യത്തെ നീരീക്ഷണ സംവിധാനങ്ങളെ മറികടന്നാണ് ചൈനീസ് തട്ടിപ്പുകാർ ഇവിടെനിന്ന് വൻതോതിൽ പണം ചൈനയിലേക്ക് കടത്തിയതെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടെത്തി. അനധികൃത വായ്പാ അപ്പുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇതു സംബന്ധിച്ച നിർണായക വിവരങ്ങൾ ഇഡിക്ക് ലഭിച്ചത്.
വിദഗ്ധരായ ചാർട്ടേർഡ് അക്കൗണ്ടന്‍റുകളുടെ സഹായത്തോടെ ‘ഡമ്മി’ ഇന്ത്യൻ ഡയറക്ടമാരെ നിയമിച്ച് ചൈനീസ് കന്പനികളെ ഇന്ത്യൻ കന്പനികളുമായി ലയിപ്പിച്ചായിരുന്നു തട്ടിപ്പെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറേറ്റ് അറിയിച്ചു. വായ്പാ, ഡേറ്റിംഗ് ആപ്പുകളിലൂടെയാണ് ഇത്തരത്തിൽ കൂടുതൽ പണംകടത്തൽ നടന്നിട്ടുള്ളത്. ഇന്ത്യൻ പൗരന്മാരുടെ പേരിൽ രാജ്യത്ത് അക്കൗണ്ടുകൾ തുടങ്ങിയാണ് ചൈനീസ് വായ്പാആപ്പുകളുടെ പ്രവർത്തനം.
വായ്പ വാങ്ങിയവരിൽനിന്ന് മുതലും കൊളളപ്പലിശയും ഈടാക്കാനും ഇന്ത്യൻ പൗരൻമാരെതന്നെയാണ് നിയോഗിക്കുന്നത്. തുടർന്ന് പണം ചൈനയിലേക്ക് കടത്തുന്നതാണ് ഇക്കൂട്ടരുടെ രീതി.ഇതു സംബന്ധിച്ച അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.
രണ്ടു വർഷം മുമ്പ് ചൈനയിലേക്ക് അനധികൃതമായി കടത്താനായി എച്ച്എസ്ബിസി ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന പണം ഇഡി മരവിപ്പിച്ചിരുന്നു. എന്നാൽ അടുത്തകാലത്തായി പേമെന്‍റ് ആപ്പുകളിലൂടെയാണ് ചൈനയിലേക്കുള്ള പണം കടത്തൽ എന്നു കണ്ടെത്തിയിട്ടുണ്ട്.
ഇതേത്തുടർന്ന് പേടിഎം, കാഷ്ഫ്രീ, റാസോർപേ തുടങ്ങിയ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തുകയും ഈ കന്പനികൾവഴി ചൈനയിലേക്ക് കടത്താനിരുന്ന 17 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.






